KeralaNEWS

തിരുവന്തപുരം കോര്‍പ്പറഷിനിലെ വിവാദ കത്ത് വ്യാജം, ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് ഇന്ന് ഡി. ജി. പിക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി.

കത്ത് വ്യാജമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്യും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ശിപാര്‍ശ. ഇതുസംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് എസ്. പി ഡി. ജി. പിക്ക് റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ ദിവസം കത്തുവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് മേയറുടേയും സി. പി. എം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ ആനാവൂര്‍ തയാറായിട്ടില്ല. ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് മുന്നില്‍ സി. പി. എം ജില്ല സെക്രട്ടറി മൊഴി നല്‍കാന്‍ എത്തിയിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

നേരത്തേ ആനാവൂരിന്‍റെ മൊഴിയെടുക്കാന്‍ സമയം ചോദിച്ചപ്പോള്‍ ‘പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടല്ലോ, എനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നും പറയാനില്ല’ എന്നായിരുന്നു ആനാവൂരിന്‍റെ പ്രതികരണം. എന്നാല്‍, നേരിട്ട് മൊഴി രേഖപ്പെടുത്തണമെന്ന് അറിയിച്ചതോടെ പാര്‍ട്ടി പരിപാടിയുടെ തിരക്കാണ് ഉടന്‍ സമയം അനുവദിക്കാം എന്ന നിലപാടാണ് ജില്ല സെക്രട്ടറി സ്വീകരിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു

കത്തിനെക്കുറിച്ച്‌ അറിയില്ലെന്നും കോര്‍പറേഷനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് താനോ ഓഫിസോ തയാറാക്കിയിട്ടില്ലെന്നും കത്ത് തയാറാക്കിയെന്ന് പറയുന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കി.

തന്‍റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തതാകാം. ഇക്കാര്യത്തില്‍ തന്‍റെ ഓഫിസ് ജീവനക്കാരെ സംശയമില്ല. കോര്‍പറേഷനിലെ നിയമനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കുന്ന പതിവ് കോര്‍പറേഷന് ഇല്ലെന്നും മേയര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

Back to top button
error: