LocalNEWS

ബൈക്കപകടത്തില്‍ പരുക്കേറ്റ 17 വയസുകാരന്‍ ചികിത്സയ്ക്കിടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇറങ്ങിയോടി

തൃശൂര്‍: മാളയില്‍ നിയന്ത്രണംവിട്ട ബൈക്ക് കാറിന്റെ പിന്നിലിടിച്ച് പരുക്കേറ്റ പതിനേഴുകാരന്‍ ചികിത്സയിലിരിക്കെ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇറങ്ങിയോടി. ബൈക്ക് ഓടിച്ചിരുന്ന വലിയപറമ്പ് സ്വദേശി അഭിനവാണ് ആശുപത്രിക്കിടക്കയില്‍നിന്ന് എഴുന്നേറ്റ് കൂട്ടുകാര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ പോയത്. ഇയാള്‍ക്ക് മുഖത്തും തലയിലും പരുക്കുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാള ഭാഗത്തുനിന്ന് വലിയപറമ്പ് ദിശയിലേക്ക് പോയ കാര്‍ റോഡിലെ വേഗനിയന്ത്രണ ഭാഗത്ത് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ അമിതവേഗത്തില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ അഭിനവിനെ തൊട്ടടുത്തുള്ള മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിലെത്തി ഡോക്ടറെക്കണ്ട് മുറിവ് വൃത്തിയാക്കുന്നതിന് കിടത്തിയപ്പോഴാണ് ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം അഭിനവ് ഇറങ്ങി ഓടിയത്.

ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ കയറിയാണ് അഭിനവ് പോയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ഇയാള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. അപകടസ്ഥലത്തുനിന്ന് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ പോയ ഈ ബൈക്ക് പോലീസിനെ വെട്ടിച്ച് പോയിരുന്നു. ആലുവ സ്വദേശിയുടെ പേരിലുള്ള ബൈക്ക് അഭനവ് വാങ്ങിയതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മാള പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Back to top button
error: