കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയർ വിജിലൻസ് വലയിൽ വീണു. കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു.
പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമിക്കുന്നതിനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ചോദിച്ചത്. 15,000 രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ സജയൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്‍പി ഹരി വിദ്യാധരൻ, സി.ഐമാരായ വി.ജോഷി, ജയകുമാർ, എസ്.ഐ ടി.കെ.രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് റെയ‍്‍ഡിൽ പങ്കെടുത്തത്.