CrimeNEWS

കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് കേസുകളിലായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോഴിക്കോട് നഗരത്തില്‍ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവായ കോഴിക്കോട് താലൂക്കില്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍(29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെത്തി.

എം.ഡി.എം.എയുമായി കോഴിക്കോട് കൊളത്തറയില്‍ വെച്ചാണ് ഷാക്കിറിനെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസാണിത്. ഇയാളെ കോഴിക്കോട് ജെഎഫ്‌സി കോടതി അഞ്ചില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് നഗരത്തില്‍ ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെയും ഇന്റിലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെയും നേത്യത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖല എക്‌സൈസ് സ്‌ക്വാഡ് എന്നിവരുടെ നേത്യത്വത്തില്‍ ആണ് മിന്നല്‍ പരിശോധന നടത്തിയത്.

കോഴിക്കോട് നഗരത്തില്‍ ഇരുചക്ര വാഹനത്തില്‍ ലഹരി വില്പന നടത്തുന്ന യുവാവിനെയാണ് മറ്റൊരു കേസില്‍ പിടികൂടിയത്. കോഴിക്കോട് താലൂക്കില്‍ പുതിയങ്ങാടി വില്ലേജില്‍ പുത്തൂര്‍ ദേശത്ത് ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29)എന്നയാളാണ് 70 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്. മാവൂര്‍ റോഡില്‍ അമൃത ബിയര്‍ പാര്‍ലര്‍ എന്ന സ്ഥാപനത്തിന്റെ സമീപം വച്ചാണ് പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്‌സി കോടതി(3) മുമ്പാക ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതിയുടെ പേരില്‍ മുന്‍പും മയക്ക് മരുന്ന് കേസ് ഉണ്ടായിരുന്നതായി എക്‌സൈസ്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ അരലത്തോളം രൂപ വില വരും. സംഭവത്തില്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹകരണ അന്വേഷണം നടത്തിവരുന്നുണ്ട്. ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ എക്‌സ്‌ക്ലൂസിവ് ക്ലബ്ബിന് സമീപം വെച്ച് വെള്ളിയാഴ്ച കൊളത്തറ സ്വദേശി അജുല്‍ ഹര്‍ഹാന്‍, ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷഹീല്‍ എന്നിവരെ 2.5 ഗ്രാം എം.ഡി.എം.എ യുമായി ഹുണ്ടായി കാര്‍ സഹിതം അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബു, കോഴിക്കോട് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് എ.എസ്, ഓഫീസര്‍ സജീവന്‍, അനില്‍ദത്ത്, ഹാരിസ്, കമ്മീഷ്ണര്‍ സ്‌ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്, അര്‍ജുന്‍ വൈശാഖ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജിഷ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, ദിലീപ് കുമാര്‍, വിനു, സുരാഗ്, സതീഷ്,ഷാജു എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പിടിച്ചെടുത്ത മയക്ക് മരുന്നുകളുടെ ഉറവിടം ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണെന്നും പ്രതികളെപറ്റി സൂചന ലഭിച്ചതായും എക്‌സൈസ് അറിയിച്ചു.

Back to top button
error: