IndiaNEWS

മീററ്റില്‍ 400 ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി, 9 പേര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായി ആരോപണം. ചേരിയില്‍ താമസിക്കുന്ന നാനൂറോളം ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ സമയം പട്ടിണിയില്‍ കഴിഞ്ഞ കുടുംബങ്ങളെ പണവും ഭക്ഷണവും നല്‍കി മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.

മീററ്റിലെ ചേരിയില്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളെ കേന്ദ്രികരിച്ചാണ് മതപരിവര്‍ത്തനത്തിന് ശ്രമം നടന്നത്. ഇതര സമുദായത്തില്‍പ്പെട്ട ചിലര്‍ ചേരിയിലെത്തി കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും പണവും നൽകി. ചിലര്‍ക്ക് കച്ചവടം ആരംഭിക്കാന്‍ വായ്പയും നല്‍കി. ഇതിന് പിന്നാലെയാണ് യേശുക്രിസ്തുവിനെ ആരാധിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് ആരോപണം. ചില തൊഴിലാളി കുടുംബങ്ങളെ പള്ളിയില്‍ കൊണ്ടുപോയി ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്.

പ്രദേശത്ത് ഒരു പള്ളിയും താല്‍ക്കാലികമായി നിര്‍മിച്ചു. പ്രതികള്‍ പള്ളി സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ചേരി നിവാസികളെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ദീപാവലി ദിനത്തില്‍ ലക്ഷ്മി പൂജയ്ക്കിടെ ഇവര്‍ വീടുകള്‍ ആക്രമിക്കുകയും ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി തൊഴിലാളികളിൽ ചിലർ ആരോപിക്കുന്നു.

Back to top button
error: