KeralaNEWS

മാണി സി കാപ്പനും കൂട്ടരും ജനതാദൾ (യു) വിൽ ലയിക്കും, ലയന ശേഷം ജനതാദൾ യു.ഡി.എഫിലെ ഘടക കക്ഷിയാകും

പാലാ എം എൽ എ മാണി സി കാപ്പനും കൂട്ടരും ജനതാദൾ (യു) വിൽ  ലയിക്കാൻ നീക്കം. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനായുള്ള ചർച്ചകൾ സജീവമായിരുന്നു. ലയനക്കാര്യം വളരെ മുമ്പേ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ജനതാദൾ (യു) എൻ ഡി എ യുടെ ഘടക കക്ഷി ആയിരുന്നതിനാൽ ലയന നീക്കം പരാജയപ്പെടുക ആയിരുന്നു. എന്നാൽ ജെ.ഡി.യു ബിജെപി യുമായി പിണങ്ങി  എൻ ഡി എ മുന്നണി വിട്ടതോടെയാണ് ലയന നീക്കങ്ങൾക്കു വീണ്ടും ജീവൻ വച്ചത്.

ലയന ചർച്ചകൾക്ക് മധ്യവർത്തിയായി നിന്നത് ജെ.ഡി.യു കേരളാ ഘടകം സീനിയർ വൈസ് പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടനാണ്. ലയന ചർച്ചകൾ നടന്നത് ബീഹാറിന്റെ തലസ്ഥാനമായ പട്നയിലാണ്. ലയന ചർച്ചകളിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്  കുമാർ , ജെഡിയു  ദേശീയ പ്രസിഡണ്ട് ലാലൻ സിംഗ്, ബീഹാർ ചീഫ് വിപ്പ് സഞ്ജയ് ഗാന്ധി, ബീഹാറിൽ നിന്നുള്ള രാജ്യസഭാ അംഗം അനിൽ ഹെഗ്‌ഡെ തുടങ്ങിയവരും പങ്കെടുത്തു.

കഴിഞ്ഞ 18-നു തീയതി ചേർന്ന മാണി സി കാപ്പന്റെ പാർട്ടി യുടെ സംസ്ഥാന കമ്മിറ്റി ലയന നിർദ്ദേശത്തിന് അംഗീകാരം നൽകുകയും മാണി സി കാപ്പനെ തുടർ ചർച്ചകൾക്കു ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം മാണി സി കാപ്പൻ യു.ഡി.എഫ് നേതാക്കളെ അറിയിക്കുകയായിരുന്നു. ലയിച്ച ശേഷം ജനതാദൾ യു  ഡിഎഫിലെ ഘടക കക്ഷിയാകണം എന്ന നിർദ്ദേശ മാണ് മാണി സി കാപ്പൻ ജെ.ഡി.യു നേതൃത്വത്തിനു മുന്നിൽ വെച്ചിട്ടുള്ളത്.

ലയനനീക്കത്തിന് പിന്തുണ തേടി യു  ഡി എഫ് നേതാക്കളായ പി ജെ ജോസഫ് ,കുഞ്ഞാലിക്കുട്ടി എന്നിവരെ മാണി സി കാപ്പൻ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ, തുടങ്ങിയ നേതാക്കളെയും ലയനകാര്യം അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം വീരേന്ദ്ര കുമാറിന്റെ മകൻ ശ്രേയാംസ് കുമാർ നയിക്കുന്ന എൽ ജെ ഡി ജനതാദൾ (യു)മായി ലയിക്കനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

എൽ ജെ ഡി ലയിച്ച് യുഡി എഫിലേക്കു വരികയാണെങ്കിൽ മാത്രമേ മാണി സി കാപ്പന്റെ ലയനം സാധ്യമാകാനിടയുള്ളു. അവരുടെ ലയന നീക്കം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും .ഇതിനിടെ ജനതാദൾ (യു)വും ലാലു പ്രസാദ് യാദവിന്റെ ആർ  ജെ ഡി യുമായി ലയിക്കാനും നീക്കം നടക്കുന്നുണ്ട്. ജനതാ പരിവാർ ശക്തികളെയെല്ലാം ഒരു കുടക്കീഴിൽ  കൊണ്ടുവരിക എന്നതാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ലക്‌ഷ്യം.

എൽ ജെ ഡി യുമായി  ലയിച്ച് ജനതാദൾ (യു) യു ഡി എഫിലേക്കാണു വരുന്നതെങ്കിൽ അത് കേരളാ രാഷ്ട്രീയത്തിലും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.എൽ ഡി എഫിൽ നിൽക്കുന്ന പല കക്ഷികൾക്കും അത് വീണ്ടുവിചാരം ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ചും സർക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേറ്റ ഈ ഘട്ടത്തിൽ.

Back to top button
error: