Breaking NewsNEWS

കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം? മുബിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി, മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം

ചെന്നൈ: കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം സ്വദേശി ജമേഷ മുബിന്‍ (29) ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിര്‍ണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്ഫോടനത്തിനു തലേദിവസം ജമേഷ മുബിന്‍ പങ്കുവച്ച വാട്സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന വാട്സാപ് സ്റ്റാറ്റസ് ആണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഞായര്‍ പുലര്‍ച്ചെ ടൗണ്‍ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം എച്ച്എംപിആര്‍ സ്ട്രീറ്റിലെ ജമേഷ മുബിന്‍ കൊല്ലപ്പെട്ടത്.

പെട്രോള്‍ കാര്‍ ആണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. കാറില്‍ പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറില്‍ ആണികളും മാര്‍ബിള്‍ ചീളുകളും വിതറിയും സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാന്‍ മുബിന്‍ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ജമേഷ മുബിന്റെ വാട്സാപ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോയമ്പത്തൂര്‍ പോലീസ് മറച്ചു വച്ചതായി ബി.ജെ.പി ആരോപിച്ചു. ഭീകരാക്രമണ വിവരങ്ങള്‍ പോലീസ് ഒളിപ്പിച്ചത് ആസൂത്രിതമാണെന്നും ബി.ജെ.പി ആരോപിച്ചു.

”എന്റെ മരണവിവരം അറിയുമ്പോള്‍ ക്ഷമിക്കുക, തെറ്റുകള്‍ക്കു പൊറുക്കുക, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുക” എന്ന സന്ദേശം മരണത്തിനു തലേദിവസമാണ് സ്റ്റാറ്റസായി ഇട്ടത്. ഞായര്‍ പുലര്‍ച്ചെ പുലര്‍ച്ചെ 4.10നാണ് ടൗണ്‍ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലെ ചെക്പോസ്റ്റില്‍ നിന്ന് ഏതാനും വാര അകലെ കാര്‍ പൊട്ടിത്തെറിച്ചത്.

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകന്‍ എസ്.എ.ബാഷയുടെ സഹോദരപുത്രന്‍ മുഹമ്മദ് തല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23), ജിഎം നഗറിലെ മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായില്‍ (27), മുഹമ്മദ് നവാസ് ഇസ്മായില്‍ (26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ഫോടനത്തില്‍ അല്‍ ഉമ്മയുടെ പങ്കിനെ കുറിച്ചും വിശദമായി അന്വേഷണം ആരംഭിച്ചു. മുഹമ്മദ് തല്‍ഹയാണ് കാര്‍ എത്തിച്ചു നല്‍കിയതെന്നു കോയമ്പത്തൂര്‍ പോലീസ് പറഞ്ഞു. 75 കിലോ സ്‌ഫോടക വസ്തുക്കളാണ് ജമേഷ മുബിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

 

 

Back to top button
error: