PravasiTRENDING

ശമ്പളം കി​ട്ടിയിട്ട് 10 മാസം, ഭക്ഷണവും മുടങ്ങി; സൗദിയിൽ മലയാളികളടക്കം നാന്നൂറോളം പ്രവാസികൾ ദുരിതത്തിൽ

റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളികളടക്കം നാന്നൂറോളം തൊഴിലാളികൾ സൗദി അറേബ്യയിൽ ദുരിതത്തിൽ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു.

ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി. വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു.

ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. എംബസിയുമായി ചേർന്ന് മറ്റ് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൺവീനർ അറിയിച്ചു. മിക്ക തൊഴിലാളികളും പത്തും പതിനഞ്ചും വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തിരികെ നാടണയാനാവും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Back to top button
error: