Breaking NewsNEWS

”എല്‍ദോസ് എത്രയും പെട്ടന്ന് കെ.പി.സി.സിയുമായി ബന്ധപ്പെടണം”

എം.എല്‍.എയെ ഫോണില്‍ കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സി.പി.എമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ എം.എല്‍.എയുടെ വിശദീകരണം കേട്ട ശേഷമേ പാര്‍ട്ടി നടപടി സ്വീകരിക്കൂ എന്നാണ് സതീശന്‍ പറഞ്ഞുവയ്ക്കുന്നത്. എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന് ഒളിവില്‍ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ല. എന്നാല്‍, വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. എം.എല്‍.എയെ പല തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
സ്ത്രീപക്ഷ നിലപാട് തുടര്‍ന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കും. കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്‍ദോസ് എത്രയും പെട്ടെന്ന് കെപി.സി.സിക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Back to top button
error: