Breaking NewsNEWS

ഇലന്തൂരില്‍ നരബലിക്ക് ശേഷം ഇരകളുടെ ഇറച്ചി പാചകം ചെയ്തു കഴിച്ചു!

കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെയും മാംസം പ്രതികള്‍ പാചകം ചെയ്തു ഭക്ഷിച്ചു! ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിര്‍ദേശിച്ചത് അനുസരിച്ചാണ് പാചകം ചെയ്ത കഴിച്ചതെന്ന് ചോദ്യംചെയ്യലില്‍ പ്രതി ലൈലയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെറുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്. ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്. കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങ്ങും ഭക്ഷിക്കുകയായിരുന്നു.

മാംസം പൂര്‍ണമായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തെക്കുറിച്ചുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. എന്നാല്‍, കുടുംബങ്ങള്‍ ആരും നാട്ടില്‍ ഇല്ലാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പദ്മയുടേയും റോസ്ലിന്റെയും കൊലപാതകങ്ങള്‍ നരബലിയായിരുന്നെന്ന് പിടിയിലായവര്‍ പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോ എന്നകാര്യത്തില്‍ വിശദപരിശോധന നടത്താനാണ് പോലീസ് നിര്‍ദേശം. ഷാഫിക്കുള്ള മറ്റ് ബന്ധങ്ങളാണ് ഇത്തരം ചില സംശയങ്ങളിലേക്കെത്തിച്ചതെന്നറിയുന്നു. കൊലപാതകത്തിലുള്‍പ്പെടെ കൂടുതല്‍ പേരുടെ സഹായം കിട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ തനിയെ ഇത്രയും വലിയ ആസൂത്രണം നടത്തിയെന്നത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ലൈല-ഭഗവല്‍സിങ്ങ് ദമ്പതികള്‍ക്ക് പുറമേ കൂടുതല്‍ ആളുകളെ കണ്ടെത്തി ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി നരബലി നടത്താമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: