CrimeNEWS

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ‘പരസ്യം’, വിസക്ക് സമീപിക്കുന്നവരെ ‘നിരാശരാക്കാതെ’ വ്യാജ വിസയും, വ്യാജ ഓഫര്‍ ലെറ്ററും, തുടര്‍ന്ന് പണം തട്ടി സ്ഥലംകാലിയാക്കും; വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയകേസില്‍ കള്ളനോട്ട് കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും നിരവധി പേര്‍ക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റിലായി. മുദാക്കല്‍ പൊയ്കമുക്ക് സുധീഷ് വിലാസത്തില്‍ രതീഷ് (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി അല്‍-അമീറിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ തന്നെ പ്രതി ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ചു സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച ശേഷം അബുദാബിയിലെയും മറ്റും എയര്‍ പോര്‍ട്ടുകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തു വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മെസേജിട്ട ശേഷം വിസക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫര്‍ ലെറ്ററും കാണിച്ചു മുദ്രപത്രത്തില്‍ എഗ്രിമെന്റ് എഴുതിയും, ബാങ്ക് വഴിയും പണം തട്ടിയ ശേഷം താമസം മാറി പോകുകയാണ് പ്രതിയുടെ രീതി.

പ്രധാനമായും തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ നിന്നാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതിയുടെ പേരില്‍ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ കള്ളനോട്ട് കേസും നിലവിലുണ്ട്. പന്തളം എന്ന സ്ഥലത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ വാടകയ്ക്ക് ഒളിവില്‍ താമസിച്ചു വരുന്നതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി വൈ എസ് പി ബിനു ജി യുടെ നിര്‍ദേശപ്രകാരം മംഗലപുരം എസ് എച്ച് ഒ സജീഷ് എച് എല്‍, എ എസ്‌ഐ മാരായ ജയന്‍, ഫ്രാങ്ക്ളിന്‍, സി പി ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: