CrimeNEWS

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: മുന്‍മന്ത്രിയെയും മകനെയും ബി.ജെ.പി പുറത്താക്കി; പ്രതിയുടെ റിസോര്‍ട്ട് തീയിട്ട് നാട്ടുകാര്‍, ഇടിച്ചുനിരത്തി സര്‍ക്കാര്‍

ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ 19 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പുല്‍കിത് ആര്യയുടെ പിതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയേയും ബി.ജെ.പിയില്‍ നിന്നും പുറത്താക്കി. നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പാര്‍ട്ടി അറിയിച്ചു. വിനോദ് ആര്യയെ ഉത്തരാഖണ്ഡ് ഒ.ബി.സി ക്ഷേമ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.

കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട പൗരി ഗര്‍വാള്‍ സ്വദേശിനി അങ്കിത ഭണ്ഡാരി. കേസില്‍ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റു രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് വഴങ്ങാത്തതിനാലാണ് അങ്കിതയെ കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം സമീപത്തെ കനാലില്‍നിന്നാണ് കണ്ടെത്തിയത്.

സംസ്ഥാനത്തെ മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. സെപ്റ്റംബര്‍ 18-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

 

Back to top button
error: