KeralaNEWS

തൃശൂരും കൊല്ലത്തും തടസമില്ല. കോട്ടയത്തെ ആകാശപ്പാത മാത്രം വൈകിപ്പിക്കുന്നത് ജനങ്ങളോടുളളവെല്ലുവിളി: തിരുവഞ്ചൂർ

കോട്ടയം: ഏഴു വര്‍ഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയത്ത് നിര്‍മാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂര്‍, കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ രണ്ടു പദ്ധതിക്കും രൂപ രേഖ തയറാക്കിയ എന്‍ജിനീയര്‍മാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്. എന്നാല്‍ കോട്ടയത്തെ പദ്ധതിയുടെ നിര്‍മാണം മുടക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കോട്ടയം ആകാശപ്പത പദ്ധതി ആരുടെയും വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ തുടക്കം കുറിച്ചതല്ല. ഗതാഗതക്കുരുക്ക് സംബന്ധിച്ചും റോഡുകളിലെ അപകടം സംബന്ധിച്ചും 2015-ല്‍ നാറ്റ് പാക് നടത്തിയ പഠനത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഉള്‍പ്പെടുന്ന എം.സി. റോഡില്‍ ഏറ്റവും തിരിക്കേറിയ സ്ഥലമായി കണ്ടെത്തിയത് പ്രധാനപ്പെട്ട അഞ്ചു റോഡുകള്‍ സന്ധിക്കുന്ന ശീമാട്ടി റൗണ്ടാന ജംഗ്ഷനാണ്. ഒരു ദിവസം 1,15,256 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്ക്. ഒരു ജംഗഷ്ന്‍ വഴി ഒരു ദിവസം 11,000 മുതല്‍ 40,000 വാഹനങ്ങള്‍ വരെ കടന്നുപോകുന്നുവെങ്കില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാണ് നാറ്റ് പാക്കിന്റെ ശിപാര്‍ശ. കോട്ടയം നഗരത്തിലെ സ്ഥല പരിമിതി കണക്കിലെടുത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത എന്ന പദ്ധതി മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശീമാട്ടി റാണ്ടൗന ജംഗ്ഷന്‍ വഴി കാല്‍ നടക്കാര്‍ റോഡു ക്രോസ് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതസതംഭനം ഒഴിവാക്കാന്‍ കാല്‍നടയാത്രികരെ പൂര്‍ണമായും ആകാശപ്പാത വഴി റോഡു ക്രോസ് ചെയ്യിപ്പിക്കുക എന്നതായിരുന്നു പദ്ധതി.ഇതിനായി ഫുട്പാത്തുകളില്‍ നാലു ലിഫ്റ്റുകളും വിഭാവന ചെയ്തു.സര്‍ക്കാരിന്റെ ആക്രഡിറ്റഡ് ഏജന്‍സിയായ കിറ്റകോയാണ് നിറമാണച്ചുമതല ഏറ്റെടുത്തതത്.ഇതേ പദ്ധതിയാണ് തൃശൂരും കൊല്ലത്തും നടപ്പാക്കി വരുന്നത്.എന്നാല്‍ യു.ഡി.എഫ്. ഭരണം മാറിയതോടെ കോട്ടയത്തെ പദ്ധതി മാത്രം മുന്നോട്ട് പോയില്ല.പിന്നീട് നിര്‍മാണം പുര്‍ത്തീകരിക്കുന്നതിന് കലക്‌ട്രേറ്റില്‍ 11 തവണ ഉന്നതതലയോഗം ചേര്‍ന്നു.ഒരോ യോഗത്തിലും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികളുടെ ഉറപ്പ്.ഏറ്റവും ഒടുവില്‍ കഴിഞ്ഞ മെയ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുകയില്‍ ഒരു വിഹിതം എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിക്കാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ജില്ലാ കലക്ടറുടെ കത്ത് കിട്ടി.തുക അനുവദിക്കാന്‍ തയറാണെന്ന് കാണിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ക്ക് മറുപടി കത്തും അയച്ചു.ഇത്രയും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ആകാശപ്പാതയ്ക്ക് സാങ്കേതിക പിഴവാണെന്ന ആരോപണവുമായി ചിലര്‍ രംഗത്ത് വന്നത്.ഇതിന്റെ ഉദേശം ഈ പദ്ധതിയുടെ നിര്‍മാണം മുടക്കുക എന്ന ലക്ഷ്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം നിവാസികള്‍ക്ക് വികസന പദ്ധതികള്‍ അന്യമാക്കുക എന്നതാണ് ഇത്തരം പ്രചരണത്തിന് പിന്നിലെ ലക്ഷ്യം.കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതും എല്‍.എല്‍.എ. ഫണ്ട് ഉപയോഗിച്ചാണ്.നേരത്തെ തയറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമല്ലാതെ വന്നതോടെയാണ് എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നത്.ആകാശപ്പാത പദ്ധതിക്ക് പുറമേ നിരവധി പദ്ധതികളാണ് കോട്ടയത്ത് മുടങ്ങിക്കിടക്കുന്നത്.താലൂക്ക് ഓഫീസ്, നട്ടാശേരി റഗുലേറ്റര്‍ കം ബ്രിഡ്ജ്,കഞ്ഞിക്കുഴി മേല്‍പ്പാലം, ചിങ്ങവനം സ്‌പോര്‍ട്സ കോളജ് ,ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം,വെളളൂത്തുരത്തി പാലം എന്നിവയുടെ എല്ലാം നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. വികസനമാണ് ലക്ഷ്യമെന്ന് എപ്പോഴും ആവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്തെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Back to top button
error: