KeralaNEWS

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, കേരളമാകെ ഗുരു ജയന്തി സമുചിതമായി കൊണ്ടാടും

ഇന്ന് ചതയം, സമൂഹത്തിനാകെ വെളിച്ചമായി മാറിയ ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജന്മദിനം. കേരളം ഇന്ന് ഗുരു ജയന്തി സമുചിതമായി കൊണ്ടാടും .

‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സന്ദേശം നൽകിയ, വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ ആരംഭിച്ചു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന് തുടക്കമിട്ടു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി ഗുരുദേവൻ. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട നവോത്ഥാന നായകനാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു.

വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയും സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടിയും  പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയുമായിരുന്നു ഗുരു ദർശനങ്ങളുടെ മുഖമുദ്ര.

ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുതെന്ന്  ഗുരു ഉപദേശിച്ചു. കേരളം പടുത്തുയർത്താൻ പ്രയത്നിച്ച ശ്രീ നാരായണ ഗുരുവിന്‍റെ സ്മരണയിൽ വരും തലമുറ ഒരു ജാതി ഒരു മതമെന്ന ഗുരുവിന്‍റെ വാക്ക് പ്രകാരം ഒന്നായിരിക്കട്ടെയെന്ന് പ്രത്യാശിക്കാം.

കൊവിഡ് ഭീതിയില്‍ നിന്നും കരകയറുന്ന കേരളം, ഇത്തവണ ഗുരു ജയന്തി ആഘോഷമാക്കും. നവോത്ഥാന കേരളത്തിന്‍റെ കണ്ണാടിയാണ് ഗുരു ദര്‍ശനമെന്നും, ഗുരുവിൻ്റെ നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

Back to top button
error: