CrimeNEWS

ട്രെയിനിടിപ്പിച്ച് ആക്രിയുണ്ടാക്കാന്‍ ശ്രമം; പാളത്തില്‍ കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി വച്ച ഇരുപത്തിരണ്ടുകാരി പിടിയില്‍

കാസര്‍ഗോഡ്: കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബേക്കലില്‍ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ താമസിക്കുന്ന തമിഴ്‌നാട് കിള്ളിക്കുറിച്ച് സ്വദേശിനി കനകവല്ലി(22)യാണ് പിടിയിലായത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളിയെടുത്ത് ആക്രിയായി വില്‍ക്കാമെന്ന ചിന്തയിലാണ് യുവതി ഇക്കാര്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയില്‍വേ ട്രാക്കില്‍വച്ച നിലയില്‍ കണ്ടെത്തിയത്. അട്ടിമറിശ്രമത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇരുപത്തിരണ്ടുകാരിയായ പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെയുള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് ഇക്കാര്യം ചെയ്തതെന്ന് യുവതി മൊഴിനല്‍കി. യുവതിക്ക് മറ്റ് ദുരുദ്ദേശം ഇല്ലായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പാളത്തില്‍ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കുമ്പളയില്‍ പാളത്തില്‍ കല്ല് നിരത്തിവെച്ച സംഭവവും ഉണ്ടായി. ഇതോടെ ആര്‍പിഎഫ് പാലക്കാട് എ.എസ്.പി സഞ്ജയ് പണിക്കര്‍ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും ശക്തമായ പരിശോധനകള്‍ക്ക് അധികൃതര്‍ തുനിയുകമായിരുന്നു.

തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. പൊലീസ് ഇന്റലിജന്‍സ് വിഭാഗവും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു. റെയില്‍വേ മേഖലയ്ക്ക് പുറത്ത് അന്വേഷണം നടത്തേണ്ടതിനാല്‍ പൊലീസിനെ കേസ് അന്വേഷണത്തിന്റ ചുമതല ഏല്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ പൊലീസിന് പിന്തുണ നല്‍കാന്‍ ആര്‍പിഎഫും പ്രത്യേകം സംഘത്തെ നിയോഗിച്ചു. റെയില്‍വേ ട്രാക്കില്‍ ആര്‍പിഎഫിന്റെ പട്രോളിംഗും ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പിടിയിലാകുകയും കോട്ടിക്കുളത്തെ കോണ്‍ക്രീറ്റ് പാളി സംബന്ധിച്ച ദുരൂഹത ഒഴിയുകയുമായിരുന്നു.

Back to top button
error: