CrimeNEWS

ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമം, സഹോദരനും സുഹൃത്തുക്കളും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂരിലെ പേരാവൂരിനടുത്ത് തൊണ്ടിയിൽ കുട്ടിച്ചാത്തൻകണ്ടിയിൽ ട്രാൻസ് ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു. സാരമായി പരിക്കേറ്റ ട്രാൻസ് വുമൺ ശിഖ(29), ട്രാൻസ്‌മെൻ കോക്കാട്ട് ബെനിഷ്യോ(45) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളുടെ പരാതിയിൽ ബെനീഷ്യോയുടെ സഹോദരൻ കോക്കാട്ട് സന്തോഷ്, സന്തോഷിന്റെ സുഹൃത്തുക്കളായ രതീശൻ, തോമസ്, സോമേഷ്, ജോഫി ആന്റണി എന്നിവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.

ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു എന്നാണ് പരാതി. വീടിനു നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു അക്രമണം. ശിഖയുടെ മുടി ചുറ്റിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചും നെഞ്ചിലിടിച്ചും അക്രമിച്ചതായി പരാതിയിൽ പറയുന്നു. ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു ഇവരുടെ വിവാഹം. എറണാകുളത്ത് വാടകക്ക് താമസിച്ചിരുന്ന ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശമുള്ള തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്. ബെനീഷ്യോയുടെ അമ്മക്കും സഹോദരനും ദമ്പതികൾ വീട്ടിൽ കൂടെ താമസിക്കുന്നതിൽ താത്പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേത്തുടർന്ന് നിരവധി തവണ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയിൽ കത്തിയുമായി വന്ന ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ഇരുവരെയും മർദ്ദിക്കുകയും കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ശിഖ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്.

Back to top button
error: