NEWS

മലയാളി ആര്‍പിഎഫ് വനിത കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈ: മലയാളി ആര്‍പിഎഫ് വനിത കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

വടകര പുറമേരിയിലെ എന്‍എന്‍ ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവമുണ്ടായത്. കത്തികൊണ്ടുള്ള ഒറ്റവെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു.

ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവമുണ്ടായത്. ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിര്‍വ. ബീച്ച്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പേ പിറകിലെ വനിതാ കോച്ചില്‍നിന്ന് ബഹളം കേട്ടാണ് ആശിര്‍വ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചില്‍ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു ബഹളം.

 

 

ഇയാളോട് യാത്രക്കാരികള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടര്‍ന്ന് ആശിര്‍വയും ഇയാളോട് ഇറങ്ങാന്‍ പറഞ്ഞു. വീണ്ടും പറഞ്ഞതോടെ യുവാവ് കയ്യിലുണ്ടായിരുന്ന വലിയ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇതിനിടെ തീവണ്ടിയും പുറപ്പെട്ടു. വീണ്ടും ആക്രമിക്കുന്ന ഭീതിയില്‍ രക്തം ഒലിപ്പിച്ചുകൊണ്ട് അശിര്‍വ പ്ലാറ്റ്ഫോമിലേക്ക് ചാടി. തൊട്ടുപിന്നാലെ യുവാവും ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ആശിര്‍വയെ പെരമ്ബൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: