NEWS

പോലീസ് സ്റ്റേഷനില്‍ വളര്‍ത്തുനായയുമായി എത്തി പ്രതിയുടെ അഴിഞ്ഞാട്ടം; എസ്ഐയെ ചവിട്ടി വീഴ്ത്തി, ഗേറ്റ് തകർത്തു

ഗുരുവായൂര്‍: പോലീസ് സ്റ്റേഷനില്‍ വളര്‍ത്തുനായയുമായി എത്തി പ്രതിയുടെ അഴിഞ്ഞാട്ടം.പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾ സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തു.
തൃശ്ശൂരിലെ കണ്ടാണശ്ശേരി പോലീസ് സ്റ്റേഷനിലാണ് നായയുമായി എത്തി പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എസ്‌ഐയെ ചവിട്ടിവീഴ്ത്തി. മണ്‍വെട്ടി ഗ്രേഡ് എസ്‌ഐയുടെ തലയ്ക്കു നേരെ വീശി. വാഹനമോടിച്ചു കയറ്റി എസ്‌ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകര്‍ക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയത്. കൂനംമൂച്ചി തരകന്‍മേലെയില്‍ വിന്‍സന്‍ (മണ്ടേല – 50) ആണ് അറസ്റ്റിലായത്. ഒരു വാഹനാപകടക്കേസില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു വിന്‍സന്റെ പരാക്രമണം.

ഇന്നലെ ഉച്ചയ്ക്കാണു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിന്‍സന്‍ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നുകാട്ടി കൂനംമൂച്ചി മണപ്പറമ്ബില്‍ സന്തോഷ് പൊലീസിനു പരാതി നല്‍കിയിരുന്നു. സന്തോഷിനോടും വിന്‍സനോടും ഇന്നലെ രാവിലെ 10നു സ്റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് 10 മണിയോടെ എത്തിയെങ്കിലും വിന്‍സന്‍ എത്തിയില്ല. 12 മണിയോടെ കാറിലെത്തിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം നിര്‍ത്തിയശേഷം പിന്‍സീറ്റ് തുറന്നു വളര്‍ത്തുനായയെ അഴിച്ചുവിടാന്‍ ശ്രമിച്ചു.

ഉഗ്രശബ്ദത്തില്‍ നായ കുരച്ചു ബഹളമുണ്ടാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കം ഭീതിയിലായി. സ്റ്റേഷനിലെത്തിയ പലരും പുറത്തേക്കോടി. മറ്റുള്ളവരുടെ നേര്‍ക്കു നായയെ അഴിച്ചുവിടാന്‍ വിന്‍സന്‍ ശ്രമിച്ചെങ്കിലും നായ കാറില്‍ നിന്നിറങ്ങാതിരുന്നതു വലിയ അപകടം ഒഴിവാക്കി. ഇതിനിടെ പൊലീസുകാര്‍ക്കു നേരെയും പരാതിക്കാരനു നേരെയും വിന്‍സന്‍ അസഭ്യവര്‍ഷം തുടങ്ങി. സ്റ്റേഷനുള്ളില്‍ കാര്‍ക്കിച്ചുതുപ്പി.

കാറുമായി കടന്നുകളയാന്‍ പ്രതി ശ്രമിച്ചപ്പോള്‍ പൊലീസ് ഗേറ്റ് അടച്ചിട്ടു. കാറില്‍ നിന്നിറങ്ങിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന മണ്‍വെട്ടിയുമായെത്തി ഗേറ്റ് തകര്‍ത്തു. മതിലില്‍ ഇടിച്ച കാറിന്റെ പിന്‍ഗ്ലാസ് തകര്‍ന്നു. ഗ്രേഡ് എസ്‌ഐ ഗോപിനാഥന്റെ തലയ്ക്കു നേരെ മണ്‍വെട്ടി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു.

 

 

 

പിന്നീട് എസ്‌ഐയെ ചവിട്ടി വീഴ്ത്തി. മറ്റു പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും അക്രമം തുടര്‍ന്നു. എസ്‌ഐമാരായ വിന്‍സന്റ്, സജീവന്‍ എന്നിവര്‍ക്കു നേരിയ പരുക്കേറ്റു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍,പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പരാക്രമം നടക്കുന്നതിനിടെ വളര്‍ത്തുനായ ഒരുവട്ടം കാറിനു പുറത്തിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല.

Back to top button
error: