CrimeKeralaNEWS

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിതാവിന്റെ പടക്കക്കട തീയിട്ടശേഷം വീട്ടിലെത്തി മകളെ കുത്തിക്കൊന്ന യുവാവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു

ഠ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് മൂന്നു ദിവസം മുമ്പ്

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ കൊതുകുതിരി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. അവശനിലയിലായ വിനീഷിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.

ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്ന ദൃശ്യയെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പ്രതി വീട്ടിലെത്തി ദൃശ്യയെ ആക്രമിച്ചത്. കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.

Back to top button
error: