NEWS

മഹാപ്രളയത്തിൻ്റെ ഞെട്ടിക്കുന്ന ഓർമ്മയിൽ റാന്നി

റാന്നി: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജലപ്രളയം റാന്നിയെ വിഴുങ്ങിയിട്ട് നാലുവർഷങ്ങൾ.കാലവര്‍ഷം കലിതുള്ളിയ ദിനങ്ങളുടെ നടുക്കുന്ന ഓർമയിൽ നിന്നും ഇനിയും മുക്തമായിട്ടില്ല റാന്നിയിലെ വ്യാപാരികളും നഗരവാസികളും.ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി  പമ്പ ഇന്ന് ശാന്തമായൊഴുകുന്നു.അപ്പോഴും
സേനയും,കുട്ട വഞ്ചികളും, ക്യാമ്പും, മത്സ്യത്തൊഴിലാളികളുമൊന്നും ജനങ്ങളുടെ  ഓർമ്മയിൽ നിന്ന് അകലുന്നില്ല.
നാലു വർഷങ്ങൾക്ക് മുൻപ് ആഗസ്റ്റ് 15 നായിരുന്നു റാന്നിയിലെ ആദ്യ പ്രളയമെങ്കിൽ അതിന്റെ അടുത്ത വർഷം ഇത് ആഗസ്റ്റ് പതിനാറിനായിരുന്നു.കലിതുള്ളിയെത്തിയ പമ്പ താഴ്ന്ന പ്രദേശങ്ങളെയെല്ലാം
വെള്ളത്തിലാക്കി മുച്ചൂടും മുടിച്ചുകൊണ്ട് പടിഞ്ഞാറേക്ക് ഒഴുകി കടലിൽ പോയി ലയിച്ച് ചെയ്ത പാപത്തിൽ നിന്നെന്നവണ്ണം മോക്ഷപ്രാപ്തി നേടി.
2018 ആഗസ്റ്റ് 14-ന് രാത്രിയിൽ പിറ്റേന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സ്വപ്നം കണ്ടുകിടന്നുറങ്ങിയ ജനങ്ങൾ നേരം പുലർന്ന് ഉണരുന്നത് കഴുത്തറ്റം വെള്ളത്തിൽ! അതിന്റെ അടുത്ത വർഷം ഓർമ്മതെറ്റുപോലെ റാന്നിയെ പ്രളയം വിഴുങ്ങിയത് ആഗസ്റ്റ് 16-നും.
പ്രളയദുരിതങ്ങൾ തുടർക്കഥയായ റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും ഇതിൽനിന്നും  മോചനം നേടിയിട്ടില്ല.അതിന് പിന്നാലെയാണ് കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന കോവിഡ് ദുരിതങ്ങൾ.കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അടുത്ത കേസ് റാന്നിയിലായിരുന്നു-ഇറ്റലിയിൽ നിന്നും
അപ്പോൾമാത്രം നാട്ടിലെത്തിയ വൃദ്ധ ദമ്പതികൾക്ക്.
പീന്നീട് ഇങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നെങ്കിലും ഇനിയും ഇതിൽനിന്നൊന്നും പൂർണമായി കരകയറാൻ റാന്നിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Back to top button
error: