CrimeNEWS

എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ചോര്‍ത്തിവിറ്റ കേസില്‍ പരീക്ഷാഭവന്‍ സെക്രട്ടറിയടക്കം 3 പ്രതികള്‍ക്ക് 5 വര്‍ഷം തടവ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ പരീക്ഷാഭവന്‍ സെക്രട്ടറിയടക്കം മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവും 12.45 ലക്ഷം രൂപ പിഴയും. പിഴയൊടുക്കാത്ത പക്ഷം അധിക തടവനുഭവിക്കണമെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്ജി എസ്. സനില്‍കുമാര്‍ വിധിച്ചു.

മണി പ്രിന്റേഴ്സ് എന്ന വ്യാജപ്പേരില്‍ എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ഉടമ ചൈന്നെ നുങ്കമ്പാക്കം ഹൈറോഡ് നാലാം തെരുവില്‍ രാജന്‍ ചാക്കോ ആയിരുന്നു കേസിലെ ഒന്നാം പ്രതി. ഇയാള്‍ പിന്നീട് മരിച്ചു. ഇയാളുടെ ഭാര്യ അന്നമ്മ ചാക്കോ, പൂജപ്പുര പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്. രവീന്ദ്രന്‍, പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ വി. സാനു എന്നിവരെയാണു ശിക്ഷിച്ചത്.

Signature-ad

മണി പ്രിന്റേഴ്സിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് വഴി തുക മാറിയെടുത്തയാളാണ് അന്നമ്മ ചാക്കോ. രവീന്ദ്രന്‍ കേസിലെ നാലാം പ്രതിയും സാനു ആറാം പ്രതിയുമാണ്. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി മോഡല്‍ പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ത്തി അനര്‍ഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് കേസ്. ചോദ്യക്കടലാസ് കരാര്‍ അഴിമതിയിലും പേപ്പര്‍ ചോര്‍ത്തിവിറ്റതുമൂലം പരീക്ഷകള്‍ റദ്ദാക്കിയതിലും പുനഃപരീക്ഷ നടത്തിയതിലുമായി സംസ്ഥാന സര്‍ക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം പ്രതികള്‍ വരുത്തിയെന്നായിരുന്നു സി.ബി.ഐയുടെ കുറ്റപത്രം.

ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസിന് അച്ചടിക്കരാര്‍ നല്‍കിയതെന്ന് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തി. കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനായി 2004 നവംബര്‍ 16ന് പരീക്ഷാഭവന്‍ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു. ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മിഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇവ സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2005 ഫെബ്രുവരിയിലാണ് പരീക്ഷാപേപ്പര്‍ ചോര്‍ത്തല്‍ സംഭവം നടന്നത്. ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടി കൂട്ടുകാരിക്കു െകെമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറംലോകമറിഞ്ഞതോടെ സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: