CrimeNEWS

ഒപ്പം കഴിയാന്‍ പലവട്ടം നിര്‍ബന്ധിച്ചിട്ടും തയാറായില്ല; വെട്ടുകത്തിയുമായി വീട്ടിലെത്തി ഭര്‍തൃമതിയെ ആക്രമിച്ച ഇരുപത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തനിക്കൊപ്പം താമസിക്കാന്‍ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്ന പേരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്. അഖില്‍ (29)ആണ് അറസ്റ്റിലായത്.

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയെയാണ് അഖില്‍ ഒപ്പംകഴിയാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ പലവട്ടം ആവശ്യമുന്നയിച്ചിട്ടും മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ഇതിനു തയ്യാറായില്ല. കഴിഞ്ഞദിവസം വെട്ടുകത്തിയുമായി ഇവരുടെ വീട്ടിലെത്തിയ അഖില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് നെടുമങ്ങാട് പോലീസ് കേസെടുക്കുകയും അഖിലിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അഖിലെന്ന് നെടുമങ്ങാട് സി.ഐ. സതീഷ്‌കുമാര്‍ പറഞ്ഞു. എസ്.ഐ. സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Back to top button
error: