CrimeNEWS

രാത്രി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ല, രാത്രിയിലെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ല; നാല് വയസ്സുകാരനെ മടലുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മര്‍ദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുന്നംകുളം തുവാനൂരില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചത്. തെങ്ങിന്റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിര്‍ദേശത്തില്‍ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ കേസെടുക്കാന്‍ സിഡബ്യൂസി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരില്‍ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്റെ അമ്മയെ ഇയാള്‍ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Back to top button
error: