CrimeNEWS

സ്വര്‍ണം പൊട്ടിക്കലില്‍ പ്രധാനി അര്‍ജുന്‍ ആയങ്കി; കൊടിസുനിക്കും ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കെന്നും കസ്റ്റംസ്

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കടത്ത് സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രമാണ് നടക്കുന്നത്.

സ്വര്‍ണം കടത്താന്‍ വന്ന മറ്റൊരു സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടമുണ്ടായത്. ഈ പൊട്ടിക്കല്‍ സംഘത്തിന്റെ നിര്‍ണായക കണ്ണി അര്‍ജുന്‍ ആയങ്കിയാണ്. സംഭവത്തിന് പിന്നിലെ മുഴുവന്‍ തെളിവുകളും അടങ്ങിയ ഐ ഫോണ്‍ അര്‍ജുന്‍ ആയങ്കി നശിപ്പിച്ചതായും കസ്റ്റംസ് പറയുന്നു. കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

75 പേജുള്ളതാണ് കാരണം കാണിക്കല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ട്. സ്വര്‍ണം കവര്‍ന്നാല്‍ ഷാഫി നേരിട്ടുവിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തും. ഷാഫിയും കൊടിസുനിയും സുരക്ഷ നോക്കുമെന്ന് കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്ക് പുറത്ത് വേറേയും ആള്‍ക്കാര്‍ ഉണ്ടാകുമെന്നും സ്വര്‍ണം കവരാന്‍ അര്‍ജുന്‍ ആയങ്കി അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും ഷഫീഖിന്റെ മൊഴിയില്‍ പറയുന്നതായും നോട്ടീസില്‍ പറയുന്നുണ്ട്.

Back to top button
error: