KeralaNEWS

വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് രാവിലെ കാണാതായ രണ്ട് പെൺകുട്ടികളേയും ഉച്ചയ്ക്ക് കണ്ടെത്തി

കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോം വീണ്ടും പ്രശ്ന കേന്ദ്രമായി മാറുന്നു. കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികൾ ഇവിടെനിന്ന് കാണാതായി. കുട്ടികളെ പൊലീസ് കണ്ടെത്തിയത് ബംഗളൂരുവിൽ നിന്നാണ്. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ അന്നേ ചർച്ചയായിരുന്നു. അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും കുട്ടികള്‍ ചാടിപ്പോയത്.

രാവിലെ കാണാതായ കാണാതായ രണ്ട് കുട്ടികളേയും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തി. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ  പൊലീസ് കണ്ടെത്തിയത്.

പോക്സോ കേസില്‍ ഇരകളായ പതിനേഴ് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഇന്ന് രാവിലെ ഏഴരയോടെയാണ് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ അറിയിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെ  വസ്ത്രം അലക്കാനായി പുറത്ത് ഇറങ്ങിയ പെൺകുട്ടികൾ സൂത്രത്തിൽ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിയിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

Back to top button
error: