NEWS

ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് മരണം 10

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിലും മണ്ണിടിച്ചിലിലും മരണം പത്തായി. കണ്ണൂരില്‍ രണ്ടര വയസുകാരിയടക്കം  നാല് മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി.

ഉരുള്‍പൊട്ടലില്‍ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരി ഒലിച്ചുപോകുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാല്‍ സബ് സെന്റര്‍റിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകള്‍ നുമാ ദാസ്മിനാണ് മരിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയത്ത് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്ബ് ഒടിഞ്ഞ് വീണ് തലയില്‍വീണാണ് പൗലോസ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

ചാവക്കാട് കാണാതായവര്‍ക്കായി നേവിയുടെ തെരച്ചില്‍ ആരംഭിച്ചു. നേവിയുടെ ഹെലികോപ്ടറും ബോട്ടും തിരിച്ചലിനായി എത്തിയിട്ടുണ്ട്.റാന്നി പമ്പയാറ്റിൽ വീണ നാറാണമൂഴി ചീങ്കയിൽ റജിയെ ഇനിയും കണ്ടെത്തിയിട്ടില്ല.ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Back to top button
error: