NEWSWorld

”രാജിവച്ച് കയറിച്ചെല്ലാന്‍ എനിക്കു വീടില്ല, വെറുതേ അലറിവിളിച്ച് സമയം കളയാതെ തീയിട്ട വീട് പുനര്‍നിര്‍മിച്ച് നല്‍കൂ…” പ്രക്ഷോഭകരോട് ലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: തനിക്കെതിരേ പ്രക്ഷോഭം ശക്തമാക്കുന്നവരോട് വൈകാരിക അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. താന്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് സമയം കളയുന്നതു വെറുതേയാണെന്നും അതിനു പകരം, അഗ്‌നിക്കിരയാക്കിയ തന്റെ വസതി പുനര്‍നിര്‍മിച്ചു നല്‍കുകയാണു പ്രക്ഷോഭകര്‍ ചെയ്യേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞു.

രാജിവച്ച് കയറിച്ചെല്ലാന്‍ തനിക്കിപ്പോള്‍ ഒരു വീടില്ലെന്നു വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കേ, കഴിഞ്ഞമാസം ഒന്‍പതിനു പ്രക്ഷോഭകര്‍ തന്റെ വസതിക്കു തീയിട്ടതു സൂചിപ്പിച്ചായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം.

വിക്രമസിംഗെയ്ക്കു മുമ്പ് പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ”ഗോട്ടബയ ഗോ ഹോം” എന്ന മുദ്രാവാക്യമായിരുന്നു പ്രക്ഷോഭകര്‍ മുന്നോട്ടുവച്ചത്. അതേ മാതൃകയില്‍ വിക്രമസിംഗെയ്ക്കെതിരേയും പ്രക്ഷോഭം ശക്തമാക്കുമെന്ന ഭീഷണിക്കിടയിലാണ് പ്രക്ഷോഭകര്‍ക്കെതിരേ റനില്‍ വിക്രമസിംഗെ രംഗത്തെത്തിയത്.

പ്രക്ഷോഭകര്‍ ഒന്നുകില്‍ രാജ്യം പുനര്‍നിര്‍മിക്കണം, അല്ലെങ്കില്‍ തന്റെ വസതി പുനര്‍നിര്‍മിച്ചു തരണം.
സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായി നടന്നുവന്ന ചര്‍ച്ചകള്‍ െവെകിയതു രാജ്യത്തെ സംഘര്‍ഷാവസ്ഥ മൂലമാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തികപ്രതിസന്ധിക്കു മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ലങ്ക നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടായി ശ്രമിക്കണം. ഐ.എം.എഫുമായി ഒരു ധാരണയിലെത്തുന്നതുവരെ ലങ്കയെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയാറാകില്ല.

രാജ്യത്തിന്റെ കടം എത്രയും വേഗം തിരിച്ചടയ്ക്കാനുള്ള മാര്‍ഗമാണു കണ്ടെത്തേണ്ടത്. അതല്ലാതെ, ഐ.എം.എഫിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും രാജപക്സെ കുടുംബത്തിന്റെ അടുപ്പക്കാരനായ വിക്രമസിംഗെ പറഞ്ഞു. കാന്‍ഡിയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: