CrimeNEWS

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍; ഇന്ന് ആലപ്പുഴ കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ

ആലപ്പുഴ: കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകർ പ്രത്യക്ഷ സമരത്തിന്. കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവർത്തക യൂണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇന്ന്
സമരം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് പടിക്കലാണ് ധർണാ സമരം നിശ്ചയിച്ചിരിക്കുന്നത്.

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. ഇന്ന് വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രീറാമിന്റെ നിയമനവുമായി സംബന്ധിച്ച ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സർക്കാർ നിലപാട് വ്യക്തമാക്കി. ശ്രീറാമിന്റെ വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ എം ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്റെ അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്. ബഷീറിന്‍റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടറും ഭാര്യയുമായ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് നീക്കി. കൊലക്കേസ് പ്രതിയുമായി സഹകരിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.

ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് പ്രതികരിച്ച ശ്രീറാം വെങ്കിട്ടരാമൻ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ന്യായീകരിച്ച് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത് വന്നു. സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന നടപടിയാണിത്. ശ്രീറാം വെങ്കിട്ടരാമൻ കുറ്റാരോപിതൻ മാത്രമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിൻവലിക്കണം എന്നാവർത്തിച്ച് കേരള മുസ്ലീം ജമാ അത്ത് രംഗത്ത് വന്നു. മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. ഈ മാസം മുപ്പതിന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം നടത്തുമെന്നും അവർ അറിയിച്ചു.

Back to top button
error: