KeralaNEWS

സിഎസ്‌ഐ സഭാ ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളില്‍ സി.എസ്.ഐ. സഭാ ആസ്ഥാനത്തും അനുബന്ധ സ്ഥലങ്ങളിലും റെയ്ഡ് നടത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ തുടങ്ങിയ പരിശോധന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം തുടരുകയാണ്. സഭാ സെക്രട്ടറി പ്രവീണ്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തും മുമ്പേ തിരുവനന്തപുരം വിട്ടു.

 

പുലര്‍ച്ചയോടെ നാല് സ്ഥലങ്ങളില്‍ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എല്‍എംഎസിലും, കാരക്കോണം മെഡിക്കല്‍ കോളേജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ഇന്ന് യുകെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളില്‍ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ മോഹനന്‍ വി.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.

ഇഡി സംഘമെത്തുമ്പോള്‍ ബിഷപ്പ് ധര്‍മരാജ് റസാലം സഭാ ആസ്ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു പരിശോധന. എന്നാല്‍ സഭാ സെക്രട്ടറി പ്രവീണും കുടുംബവും ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം വിട്ടെന്നാണ് വിവരം. ഇയാള്‍ ചെന്നൈയിലേക്കോ, വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

അതേസമയം എല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സഭാ വക്താവ് പ്രതികരിച്ചു. സെക്രട്ടറി പ്രവീണ്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ തകര്‍ക്കാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നും ഫാദര്‍ സി.ആര്‍.ഗോഡ്‌വിന്‍ ആരോപിച്ചു.

 

Back to top button
error: