Breaking NewsIndiaLead NewsNEWS

ഐടി ജീവനക്കാരന്റെ ഫ്‌ളാറ്റിൽ ഇഡി റെയ്ഡ്, രക്ഷപ്പെടാനായി രക്ഷപ്പെടാനായി 21 ലക്ഷം രൂപ ഒൻപതാം നിലയിൽ നിന്ന് എറിഞ്ഞതായി ആരോപണം; 500 രൂപയുടെ നോട്ടുകൾ പറന്നുവീണ ദൃശ്യങ്ങൾ വൈറൽ

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായി ബന്ധമുള്ള ഐടി ജീവനക്കാരന്റെ ഫ്‌ളാറ്റിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇഡി റെയ്ഡ് ഭയന്ന് ഇദ്ദേഹം കൈവശമുണ്ടായിരുന്ന 21 ലക്ഷം രൂപ ഫ്‌ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞു. മൊഹാലിയിലെ ഒരു ഹൈറൈസ് അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐടി ജീവനക്കാരനായ നിതിൻ ഗോഹലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. പിന്നാലെ പണമടങ്ങിയ രണ്ട് ബാഗുകൾ പുറത്തേക്ക് എറിയുകയായിരുന്നു. ഇതിൽ 500 രൂപയുടെ കെട്ടുകൾ റോഡിലേക്ക് ചിതറിവീണു. സൺടെക് സിറ്റി പ്രോജക്ട്, ABS ടൗൺഷിപ്പ്സ്, ആൾട്ടസ് ബിൽഡേഴ്സ്, ധീർ കൺസ്ട്രക്ഷൻസ് എന്നിവയുൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് പണം നിറച്ച ബാഗുകൾ താഴേക്ക് എറിഞ്ഞുവെന്നാണ് ആരോപണം. പുറത്തേക്ക് 500 രൂപാ നോട്ടുകൾ പറന്നുവീഴുന്നതായി കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Signature-ad

അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്റെ സ്‌പെഷൽ ഡ്യൂട്ടി ഓഫീസർ രാജ്ബീർ ഗുമാനുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെ വസതികളിൽ പണക്കൂമ്പാരം കണ്ടെത്തിയതിന് മൻ പ്രതികരിക്കുമോയെന്ന് പഞ്ചാബ് കോൺഗ്രസ് ‘എക്‌സിൽ’ ചോദിച്ചു. ഹവാല ഇടപാടുകൾ, ഷെൽ കമ്പനികൾ വഴി പണമിടപാട്, ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായിരിക്കുകയാണ്. അതേസമയം, റെയ്ഡിൽ ഉൾപ്പെട്ട വ്യക്തികൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ഔദ്യോഗിക ബന്ധമില്ലെന്നാണ് പഞ്ചാബ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഇപ്പോൾ അന്വേഷണ ഘട്ടത്തിലാണെന്നും ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: