CrimeNEWS

ശ്രീനിവാസന്‍ വധം: ഒന്‍പത് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്‍പത് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കേസില്‍ ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. 12 പേരെ ഇനി പിടികൂടാനുണ്ട്. ഇതില്‍ ഫോട്ടോകള്‍ ലഭ്യമായ ഒന്‍പത് പ്രതികള്‍ക്കെതിരെയാണ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

അന്ന് രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേര്‍ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് പേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളില്‍ ചിലര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.

Back to top button
error: