BusinessTRENDING

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഗസ്റ്റിൽ ചേരാനിരുന്ന പണനയ യോഗം മാറ്റിവെച്ചു. ഭരണ സംബന്ധമായ ആവശ്യകതകൾ കാരണമാണ് ആർബിഐ എംപിസി മീറ്റിംഗ് പുനഃ ക്രമീകരിച്ചത്. ഇത് സംബന്ധിച്ച പ്രസ്താവന ആർബിഐ ഇന്ന് പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ 4 വരെ ആയിരുന്നു മുൻപ് പണനയ അവലോകന യോഗം നടക്കേണ്ടിയിരുന്നത്. ഇത് ഓഗസ്റ്റ് മുന്നിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് മുന്ന് മുതൽ അഞ്ച് വരെയായിരിക്കും ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക.

നിലവിലുള്ള ആഭ്യന്തര-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് പണനയ അവലോകന യോഗത്തിലൂടെ ആർബിഐ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കേണ്ട മോണിറ്ററി പോളിസി മീറ്റിങ് പുനഃക്രമീകരിക്കുന്നത് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 45ZI(4) പ്രകാരമാണ് എന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ പണനയ യോഗത്തിന് ശേഷവും റിപ്പോ നിരക്കുകൾ വർധിപ്പിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ പുറത്ത് നിക്കുന്നതും നിരക്ക് വർധിപ്പിക്കാൻ കാരണമായേക്കും. ആർബിഐ ഈ വർഷം നിരക്കുകൾ 90 ബേസിസ് പോയിൻറ് വർധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഡിസംബർ വരെ ആർബിഐയുടെ നിർബന്ധിത ടാർഗെറ്റ് ബാൻഡിന്റെ ടോപ്പ് എൻഡിൽ നിന്നും താഴാൻ സാധ്യതയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജൂണിൽ ആർബിഐ അപ്രതീക്ഷിത പണനയ യോഗം ചേരുകയും റിപ്പോ നിരക്ക് ഉയർത്തുകയും ചെയ്തിരുന്നു. 50 ബേസിസ് പോയിന്റ് വർധനവാണ് ജൂണിൽ ആർബിഐ വരുത്തിയത്. തൊട്ടുപിന്നാലെ രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാം തന്നെ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു.

Back to top button
error: