KeralaNEWS

പറശ്ശിനിക്കടവ് മുത്തപ്പനെ തൊഴാം, പറശ്ശിനിപ്പുഴയിൽ ഉല്ലാസയാത്രയും ചെയ്യാം; റോയൽ ടൂറിസം സൊസൈറ്റിയുടെ ബോട്ട് റെഡി

ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ട ശേഷം ഉടൻ തിരിച്ചുപോകുകയാണ് പതിവ്. അതിന്‌ മാറ്റം വന്നിരിക്കുന്നു. പറശ്ശിനിയുടെയും പരിസരപ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ്‌ ഇപ്പോൾ തീർഥാടകരുടെ മടക്കം.

2019ലാണ്‌ മയ്യിൽ റോയൽ ടൂറിസം ഡെവലപ്‌മെന്റ്‌ കോ– ഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ പറശ്ശിനിപ്പുഴയിൽ ഉല്ലാസ ബോട്ടിറക്കിയത്‌. തീർഥാടകരെയും വിദേശ ടൂറിസ്‌റ്റുകളെയും ലക്ഷ്യമിട്ടാണ്‌ സർവീസ്‌ ആരംഭിച്ചത്‌.
പറശ്ശിനിപ്പുഴയുടെ സൗന്ദര്യമാണ്‌ ഇതിലൂടെ പുറത്തറിഞ്ഞത്‌. 30 സീറ്റുള്ള ബോട്ടാണ്‌ റോയൽ ടൂറിസത്തിന്റേത്‌. 40 പേരെ കയറ്റാൻ അനുവാദമുള്ള ബോട്ട്‌ പൂർണമായും എയർ കണ്ടീഷൻ ചെയ്‌തതാണ്‌. ഡക്കിലിരുന്ന്‌ കാഴ്‌ച കാണാനും സൗകര്യമുണ്ട്‌.
അഴീക്കൽ സിൽക്കിലാണ്‌ ബോട്ട്‌ നിർമിച്ചത്‌. പിറന്നാൾ പാർട്ടികളടക്കമുള്ള പരിപാടികൾക്കും ബോട്ട്‌ ഉപയോഗപ്പെടുത്താം. ഭക്ഷണവും നൽകുന്നു. ബോട്ടിലെ മെനുവിനുപുറമെ ആവശ്യപ്പെടുന്ന ഭക്ഷണവും എത്തിക്കുന്നുണ്ട്‌. മണിക്കൂറിന്‌ 3000 രൂപയാണ്‌ വാടക. 30 പേർക്ക്‌ കയറാം. ദിവസ പാക്കേജിൽ ആറുണിക്കൂറാണ്‌ ചെലവഴിക്കാനാകുക. 2019ൽ തുടങ്ങിയ സർവീസ്‌ ആദ്യ രണ്ടുവർഷവും കോവിഡ്‌ പ്രതിസന്ധികളിൽ കുടുങ്ങി. എന്നാൽ, നിലവിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി മാനേജിങ്‌ ഡയറക്ടർ പി മുകുന്ദൻ പറഞ്ഞു. പറശ്ശിനിപ്പുഴയിൽ അടുത്ത ഹൗസ്‌ ബോട്ടുകൂടി ഇറക്കാനുള്ള ഒരുക്കത്തിലാണ്‌ ടി കെ ഗോവിന്ദൻ ചെയർമാനായ സൊസൈറ്റി. ബെഡ്‌റൂമടക്കമുള്ള സൗകര്യങ്ങളോടെയാകും പുതിയ ഹൗസ്‌ ബോട്ട്‌ ഇറങ്ങുക.

Back to top button
error: