CrimeNEWS

ബാലഭാസ്ക്കറിന്‍റെ മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 22 ന്

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ബാലഭാസ്ക്കറിന്‍റെ അച്ഛൻ ഉണ്ണി സിജെഎം കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്ക്കറിന്‍റെ മൊബൈൽ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ പ്രധാന ആരോപണം.

ബാലഭാസ്ക്കറിന്‍റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന തമ്പിയായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ തമ്പിയ്ക്ക് അപകടത്തിന് പിന്നിൽ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഈ ഫോണുകള്‍  വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്.

ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.

2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി ബി ഐ, ഡി വൈ എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്.

Back to top button
error: