KeralaNEWS

മുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കാന്‍ നോക്കിയ വീട്ടുടമ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് ആശുപത്രിയില്‍

കല്‍പ്പറ്റ: പൊഴുതനയില്‍ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് കര്‍ഷകന്‍ ആശുപത്രിയില്‍. സേട്ടുക്കുന്ന് മൂത്തേടത്ത് ഷാജിയെയാണ് (50) കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തോളെല്ല് പൊട്ടുകയും വാരിയെല്ലിനു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സേട്ടുക്കുന്ന് പ്രദേശത്ത് ആന ശല്യം പതിവാണ്. ദിവസവും നാട്ടില്‍ ഇറങ്ങുന്ന ആനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്.

സംസ്ഥാനത്തിന്റെ മറ്റു മലയോര മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. മൂന്നാറില്‍ നടയാര്‍ സൗത്ത് ഡിവിഷനില്‍ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കനത്തമഞ്ഞുമൂലം ഒന്നും കാണാന്‍ കഴിയാതിരുന്നതിനാല്‍ ഇയാള്‍ ആനയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനു സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും.

മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനോ കഴിയുന്നില്ല. കഴിഞ്ഞ ദിവസം ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഒറ്റതിരിഞ്ഞെത്തിയ കാട്ടാന വെയിന്റിംങ്ങ് ഷെഡ്ിന് സമീപത്തെ വ്യാപാരസ്ഥാപനം നശിപ്പിച്ചു. വനപാലകരെ സംഭവം അറിയിച്ചെങ്കിലും അവര്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

Back to top button
error: