NEWS

കോതമംഗലത്ത് ചുഴലിക്കാറ്റ്;വ്യാപക നാശനഷ്ടങ്ങൾ

കോതമംഗലം : ചുഴലിക്കാറ്റിൽ കോതമംഗലം, തൃക്കാരിയൂര്‍ വില്ലേജുകളില്‍ വ്യാപക നാശം. രണ്ടുവീട് പൂര്‍ണമായും 44 വീട് ഭാഗികമായും നശിച്ചു.
മലയിന്‍കീഴ്, ഗോമേന്തപ്പടി, വലിയപാറ, കുത്തുകുഴി പ്രദേശങ്ങളിലാണ് വ്യാപക നാശം. വലിയപാറ കൗങ്ങുംപിള്ളി ഇല്ലം കെ എന്‍ മണി, പുന്നോര്‍ക്കോടന്‍ സിബി എന്നിവരുടെ വീടുകളാണ്‌ പൂര്‍ണമായി തകര്‍ന്നത്‌. മരംവീണും കാറ്റില്‍ മേല്‍ക്കൂര പറന്നുമാണ്‌ വീടുകളുടെ നാശം. വീടുകളില്‍നിന്ന്‌ ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. തണ്ടിക, തൊഴുത്ത് തുടങ്ങി മറ്റു കെട്ടിടങ്ങള്‍ക്കും നാശമുണ്ട്.

കോതമംഗലത്തുമാത്രം ഒരുകോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്. ഏത്തവാഴ, തെങ്ങ്, റബര്‍, ജാതി, റംബൂട്ടാന്‍ ഉള്‍പ്പെടെ കാറ്റില്‍ കടപുഴകി. പതിനായിരത്തിലധികം വാഴകള്‍ നശിച്ചു. മനോജ് തെക്കേക്കരയുടെ 800 കുലച്ച ഏത്തവാഴ നിലംപൊത്തി. വലിയപാറ ആലപ്പുരക്കല്‍ ജോണ്‍സണ്‍ മാത്യൂസ്, പുത്തന്‍പുരയ്ക്കല്‍ ഷാജന്‍ കുര്യാക്കോസ്, പുനര്‍കോടന്‍ പി സിബി, ചിറയില്‍ സി കെ ജൂബി, ഇലഞ്ഞിക്കല്‍ മാര്‍ട്ടിന്‍ സണ്ണി, മുകളേല്‍ എല്‍ദോസ് എസ്തേര്‍ എന്നിവരുടെ ഏത്തവാഴ തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു.

 

 

ശക്തമായ കാറ്റില്‍ വ്യാപകമായി വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് റോഡുകളില്‍ ഗതാഗതതടസ്സവുമുണ്ടായി. പലയിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.

Back to top button
error: