KeralaNEWS

രക്തസാക്ഷി ദിനാചരണങ്ങള്‍ വൈരാഗ്യത്തിന് അഗ്‌നി പകരും, ഒന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല; രാഷ്ട്രീയ കൊലകള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: രക്തസാക്ഷി ദിനാചരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണെന്നും ഹൈക്കോടതി. ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.

വാര്‍ഷിക അനുസ്മരണങ്ങള്‍ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു.

വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ ഇന്ന് ഹൊക്കോടതി വെറുതെ വിട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും നല്‍കി കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്.

Back to top button
error: