KeralaNEWS

സ്വര്‍ണക്കടത്ത് കേസ്: യുഎഇ കോണ്‍സുലേറ്റില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. ഏതൊരു വ്യക്തിയും നിയമവിധേയമായി പ്രവർത്തിക്കണമെന്നും നടക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ബിജെപിയെ കേരളത്തിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുത്ത മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാരെ മുൻകൂട്ടി ഇറക്കിയുള്ള പരീക്ഷണത്തിലാണ് ബിജെപി. തിരുവനന്തപുരത്തിൻറെ ചുമതലയുള്ള വിദേശകാര്യന്ത്രി എസ് ജയശങ്കർ ആദ്യ റൗണ്ട് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ആറു മണ്ഡലങ്ങൾ ലക്ഷ്യമിട്ടാണ് പാർട്ടി തന്ത്രങ്ങൾ മെനയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ മുൻപേ മിഷൻ കേരള തന്ത്രങ്ങളുമായിറങ്ങുകയാണ് ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് ഫോക്കസ്. വേണമെങ്കിൽ ജയിക്കാമെന്ന പാർട്ടി റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാർക്ക് മണ്ഡലത്തിൻറെ ചുമതല നൽകിയുള്ള നീക്കങ്ങൾ.

കേരളത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്തിൻറെ ചുമതല കേന്ദ്ര മന്ത്രി എസ് ജയശങ്കറിനാണ് നൽകിയത്.. മൂന്ന് ദിവസത്തെ സന്ദർശനമാണ് ചുമതലപ്പെട്ട മണ്ഡലത്തിൽ വിദേശകാര്യമന്ത്രി ആദ്യം നടത്തുന്നത്. ആദ്യറൗണ്ട് പ്രചാരണം. മണ്ഡലം ഭാരവാഹികൾ മുതലുള്ളവരുമായി പല തട്ടിലുള്ള ചർച്ചകൾ, കേന്ദ്ര സർക്കാർ പദ്ധതികളുട ഗുണഭോക്താക്കൾ, സ്ത്രീ വോട്ടർമാർ, യുവവോട്ടർമാർ, പൗരപ്രമുഖർ അടക്കമുള്ളവരുമായാണ് ആദ്യ ഘട്ടത്തിലെ ജയശങ്കറിൻ്റെ കൂടിക്കാഴ്ച.

ആദ്യ റൗണ്ട് ചർച്ചകളിലെ വിവരങ്ങൾ ചേർത്ത് മന്ത്രിമാർ പാർട്ടി ദേശീയനേതൃത്വത്തിന് റിപ്പോർട്ട് നൽകും. അതിൻറെ അടിസ്ഥാനത്തിൽ രൂപരേഖ തയ്യാറാക്കിയാണ് അടുത്ത റൗണ്ടുകളിലെ നീക്കങ്ങൾ. പത്തനംതിട്ട ചുമതലയുള്ള ശോഭാ കരന്തലജെ കഴിഞ്ഞ ദിവസം മണ്ഡലലെത്തിയിരുന്നു. പാലക്കാടിൻറെ ചുമതലയുള്ള ഭഗവന്ത് ഖുബെയും മണ്ഡലത്തിലെത്തി പ്രവർത്തനം തുടങ്ങി. തൃശൂർ ചാർജ്ജ് അശ്വിനികുമാർ ചൗബേക്കാണ്. ചർച്ചകളിൽ പാർട്ടി അംഗങ്ങളുടെ അഭിപ്രായം സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പരിഗണിക്കാനും സാധ്യതയുണ്ട്. ഹൈദരാബാദിലെ ദേശീയ എക്സിക്യൂട്ടിവിന് ശേഷം ദക്ഷിണേന്ത്യ പിടിക്കൽ എന്ന പാർട്ടി ആഹ്വാനപ്രകാരം കൂടിയാണ് കേന്ദ്രമന്ത്രിമാരുടെ കേരള മിഷൻ.

Back to top button
error: