KeralaNEWS

‘കരുണ’യ്ക്ക് സ്വത്ത് നല്‍കിയതിന്റെ തെളിവുണ്ടോ ? സജി ചെറിയാന്റെ രാജിക്കുപിന്നാലെ സ്വത്ത് വിവാദം വീണ്ടും ചര്‍ച്ചയാക്കി യൂത്ത് കോണ്‍ഗ്രസ്

ചെങ്ങന്നൂര്‍: സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച വിവാദവും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച് യൂത്ത് കോണ്‍ഗ്രസ്. തന്റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കായി നല്‍കിയ നേതാവാണെന്ന് ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം സജി ചെറിയാന് വേണ്ടി പ്രതിരോധം തീര്‍ക്കുമ്പോഴാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കിയ സ്വത്തിന്റെ തെളിവു ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്.

തന്റെ കാല ശേഷം തന്റെ വീടടക്കമുള്ള സ്വത്തുക്കള്‍ ചെങ്ങന്നൂര്‍ ആസ്ഥാനമായ കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുമെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന് പിന്തുണ അര്‍പ്പിച്ച് സി പി എം പ്രൊഫൈലുകളില്‍ വന്ന കുറിപ്പുകളിലും ഈ കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്വത്തുക്കള്‍ കരുണ സൊസൈറ്റിക്ക് നല്‍കുമെന്ന് സജി ചെറിയാന്‍ പറയുന്നതല്ലാതെ ഇക്കാര്യം തെളിയിക്കാനുള്ള രേഖകള്‍ ഒന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം.

തന്റെ കാലശേഷം സ്വത്ത് കരുണ സൊസൈറ്റിക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം രേഖപ്പെടുത്തിയ വില്‍പത്രത്തിന്റെ പകര്‍പ്പെങ്കിലും പുറത്തു വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. നേരത്തെ മന്ത്രിയുടെ സ്വത്തിന്റെ കണക്കിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിനു വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.

ഫേസ്‌ക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘സജി ചെറിയാന്‍ സഖാവിന്റെ വിശാലമനസ്‌കതയെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ഉള്ള വാഴ്ത്തു പാട്ടുകളാണ് ചുറ്റും. ഈ പുകഴ്ത്തല്‍ സന്ദേശങ്ങളില്‍ എല്ലാം പറയുന്നത് തന്റെ കാലശേഷം തന്റെ വീടും സ്വത്തുക്കളും കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി മന്ത്രി, സോറി മുന്‍ മന്ത്രി എഴുതി വച്ചു എന്നുള്ളതാണ്. പ്രിയപ്പെട്ട സഖാക്കളേ ഇങ്ങനെ കരുണ സൊസൈറ്റിക്കായി സജി ചെറിയാന്‍ വീടും സ്ഥലവും എഴുതി വച്ചു എന്നതിന് എന്താണ് തെളിവ് ?

ഇങ്ങനെ എഴുതി വച്ച രേഖ ഏതെങ്കിലും രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ആയതിന്റെ തെളിവ് പുറത്തു വിടുമോ ? അതല്ല വില്‍പ്പത്രമായാണോ എഴുതി വച്ചിട്ടുള്ളത് ? ആണെങ്കില്‍ ഈ വില്‍പത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഈ വില്‍പത്രത്തിന്റെ പകര്‍പ്പെങ്കിലും ലഭ്യമാണോ ?

സജി ചെറിയാന്‍ തന്റെ സ്വത്തുക്കള്‍ തന്റെ കാലശേഷം കരുണ സൊസൈറ്റിക്ക് എഴുതി വച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാതൃകാപരം തന്നെയാണ്. പക്ഷേ വെറുതെ ഉള്ള പറച്ചിലുകള്‍ക്കപ്പുറം ഈ കാര്യം രേഖകളുടെ പിന്‍ബലത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അദ്ദേഹമോ അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന സഖാക്കള്‍ ആരെങ്കിലുമോ പുറത്തു വിടണം എന്ന് അഭ്യര്‍ഥിക്കുകയാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി വേണമല്ലോ .

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷത്തിന്റെ മതിപ്പുവില മാത്രമുണ്ടായിരുന്ന സ്വത്തുക്കള്‍ എട്ടു മാസം കൊണ്ട് 5 കോടി രൂപ മൂല്യമുള്ളതായി എങ്ങിനെ ഉയര്‍ന്നു എന്ന ചോദ്യത്തിന് ഇതുവരെയായും സജിസഖാവില്‍ നിന്ന് ഒരു ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അടയിരിപ്പ് തുടരുകയുമാണ്. അതുകൊണ്ട് കൂടിയാണ് ഈ കാര്യങ്ങളിലെല്ലാം മുന്‍ മന്ത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ നിന്നും വസ്തുനിഷ്ഠമായ ഒരു മറുപടി ആവശ്യപ്പെടുന്നത്.

 

Back to top button
error: