NEWSWorld

പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും; ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്തേക്കുള്ള വഴിയിലാണ് ബോറിസ് എങ്കിലും തല്‍ക്കാലം രാജിവയ്ക്കാതെ ഒക്ടോബര്‍ വരെ പദവിയില്‍ തുടരും. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പിഞ്ചറെ നീക്കി.

ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാര്‍ പറഞ്ഞത്.

ധാര്‍മികതയോടെ ഇനി മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ലെന്നതിനാലാണ് രാജി നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സന് മന്ത്രിമാരുടെ രാജി കനത്ത തിരിച്ചടിയാകുകയായിരുന്നു.

 

Back to top button
error: