LIFEMovie

ശിവാജി ഗണേശന്റെ സ്വത്തിനെച്ചൊല്ലി തര്‍ക്കം: നടന്‍ പ്രഭുവിനും സഹോദരനുമെതിരേ സഹോദരിമാര്‍ കോടതിയില്‍

ചെന്നൈ: നടികര്‍ തിലകം ശിവാജി ഗണേശന്റെ സ്വത്തിന്മേല്‍ തര്‍ക്കവുമായി പെണ്‍മക്കള്‍ കോടതിയില്‍. സ്വത്ത് ഭാഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍മക്കളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനുമാണ്
സഹോദരന്മാരായ നടന്‍ പ്രഭുവിനും നിര്‍മാതാവ് രാംകുമാര്‍ ഗണേശനുമെതിരെ കേസ് കൊടുത്തത്.

1952 മെയ് 1നാണ് ശിവാജി ഗണേശന്‍ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
ഹിന്ദു പിന്തുടര്‍ച്ചാ നിയമപ്രകാരം എല്ലാ മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമാണെന്നും എന്നാല്‍ പെണ്‍മക്കളായ തങ്ങള്‍ക്ക് അര്‍ഹമായ സ്വത്ത് സഹോദരന്മാര്‍ നിഷേധിക്കുന്നെന്നുമാണ് പരാതി. എല്ലാ മക്കളോടും തങ്ങളുടെ പിതാവിന് തുല്യവാത്സല്യമാണ് ഉണ്ടായിരുന്നതെന്നും ആണ്‍-പെണ്‍ വേര്‍തിരിവ് അദ്ദേഹം കാട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
2021 നവംബര്‍ 19 ന് സമര്‍പ്പിച്ച പരാതിയില്‍, സഹോദരന്മാരായ രാംകുമാര്‍ ഗണേശന്‍ (66), ഗണേശന്‍ പ്രഭു (66) എന്നിവരെക്കടാതെ അവരുടെ മക്കളായ ദുഷ്യന്ത് രാംകുമാര്‍ ഗണേശന്‍ (39), വിക്രം പ്രഭു എന്നിവരും പ്രതികളാണ്.

ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകനും ചേര്‍ന്നാണ്. ആദ്യ ഘട്ടത്തില്‍ എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേര്‍ന്ന് നടത്തുന്നതില്‍ ശാന്തിക്കും രാജ്വിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകള്‍ വിറ്റതായി വിവരം ലഭിച്ചതോടെയാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്.

റോയപ്പേട്ടയിലെ തങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാല് വീടുകള്‍ രാംകുമാറിന്റെയും പ്രഭുവിന്റെയും കൈവശമാണെന്നും ഇവിടെനിന്നുള്ള വരുമാനത്തില്‍ തങ്ങളുടെ വിഹിതം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും സഹോദരിമാര്‍ ആരോപിച്ചു.

 

 

Back to top button
error: