CrimeNEWS

ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണി, നുണ സാധൂകരിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; കഥകള്‍ പൊളിഞ്ഞ് ഒടുവില്‍ അകത്ത്

പാലക്കാട്: പൊള്ളാച്ചിയില്‍നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന ഷമീന നാട്ടില്‍ കെട്ടിപ്പൊക്കിയിരുന്നത് നുണകളുടെ കൊട്ടാരം. ഒടുവില്‍ 24 മണിക്കൂറിനകം പൊള്ളാച്ചി പോലീസ് മികവ് തെളിയിച്ചപ്പോള്‍ ഷമീനയുടെ നുണക്കഥകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഷംന, ഭര്‍ത്താവ് മണികണ്ഠന്‍ എന്നിവരെ പൊള്ളാച്ചി പോലീസ് കൊടുവായൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്നാണ് ഷമീന പറഞ്ഞിരുന്നത്. പിന്നീട് ഏപ്രില്‍ 22 ന് പ്രസവിച്ചു എന്നും ഷമീന പറഞ്ഞു. കുട്ടി ഐസിയുവിലാണെന്ന് ഭര്‍തൃവീട്ടുകാരെ വിശ്വസിപ്പിച്ചു. ഭര്‍ത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിരുന്നില്ല. പ്രസവശേഷം കുഞ്ഞിന്റെ വിവരം തിരക്കിയപ്പോഴും പല നുണക്കഥകളാണ് ഷംന പറഞ്ഞിരുന്നത്. ഷമീനയുടെ സംസാരത്തില്‍ സംശയം തോന്നിയ ആശ വര്‍ക്കര്‍ വിവരം പോലീസില്‍ അറിയിച്ചു.

പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോകലിലേക്ക് കടന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് ജൂലൈ കുമാരന്‍ നഗര്‍ സ്വദേശി യൂനിസ്-ഭാര്യ ദിവ്യ ഭാരതി എന്നിവരുടെ നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. എന്നാല്‍ പൊള്ളാച്ചി പോലീസ് അവസരത്തിനൊത്തുയര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു.

2 ഡിഎസ്പിമാരുടെ ചുമതലയില്‍ 12 പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് തമിഴ്‌നാട് പോലീസ് ഉടനടി അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകള്‍ ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പൊള്ളാച്ചി മുതല്‍ കോയമ്പത്തൂര്‍ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവില്‍ ഒരു ദിവസം നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്റെ സംയുക്ത പരിശോധനയില്‍ ഷമീനയുടെ കൊടുവായൂരിലെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീന, ഭര്‍ത്താവ് മണികണ്ഠന്‍ എന്നിവരെ പോലീസ് പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. കുട്ടിയെ പൊള്ളാച്ചിയിലെത്തി മാതാപിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

Back to top button
error: