IndiaNEWS

മോദിയെ ഊഷ്മളമായി വരവേറ്റ് യു.എ.ഇ: നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍്‌റ്; വാരിപ്പുണര്‍ന്ന് നരേന്ദ്ര മോദിയും

അബുദാബി: ഏകദിന സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി യു.എ.ഇ. അബുദാബിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി മോദി ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു.

യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കലുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയുടെ ഭരണ നേതൃത്വത്തിലുള്ള പാര്‍ട്ടി ലോകരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഗള്‍ഫില്‍നിന്ന് വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ. യിലേക്കുള്ള പുതിയ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യവുമുണ്ട്.

ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി യുഎഇയില്‍ മറ്റ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. ജര്‍മനയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎയിലേക്കെത്തിയത്.

പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുഎഇ സന്ദര്‍ശനമാണിത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. യു.എ.ഇ. സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇതിനുമുമ്പ് യു.എ.ഇ. യിലെത്തിയത്.

Back to top button
error: