SportsTRENDING

ഇന്ത്യക്കെതിരായ ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട്(England vs India) ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

മൂന്നാം ടെസ്റ്റിനിടെ കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മത്സരത്തിനിടക്ക് പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, മൂന്നാം ടെസ്റ്റില്‍ ഫോക്സിന് പകരം കൊവിഡ് പകരക്കാരനായി വിക്കറ്റ് കാത്ത സാം ബില്ലിംഗ്സും ടീമില്‍ ഇടം നേടി. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഫോക്സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഫോക്സിന്‍റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുതലേന്നാണ് അവസാനിക്കുക.

ഐസൊലേഷന്‍ കഴിഞ്ഞ ഉടനെ ഫോക്സിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തയാറാവുമോ എന്ന് വ്യക്തമല്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേട്ടത്തിനിടയിലും ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ക്ക് തലവേദന ഉയര്‍ത്തിയത് ഓപ്പണര്‍ സാക്ക് ക്രോളിയുടെ ഫോമാണ്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റിലും കളിച്ച ക്രോളിക്ക് 14.50 ശരാശരിയില്‍ 87 റണ്‍സെ നേടാാനയിരുന്നുള്ളു. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിലും ക്രോളിയെ നിലനിര്‍ത്തിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റ് ജയിച്ച ടീമില്‍ ഇന്ത്യക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ഇംഗ്ലണ്ട് ഒരു മാറ്റം മാത്രമെ വരുത്താനിടയുള്ളു. കായികക്ഷമത വീണ്ടെടുത്താല്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ ആന്‍ഡേഴ്സണ്‍ വരുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്ട്, ജാമി ഓവര്‍ടണ്‍ എന്നിവരിലൊരാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. ന്യൂസിലന്‍ഡിനെതിരാ മൂന്നാം ടെസ്റ്റില്‍ ഓവര്‍ടണ്‍ ബാറ്റുകൊണ്ട് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 97 റണ്‍സടിച്ച ഓവര്‍ടണ്‍ മത്സരത്തില്‍ രണ്ട് വിക്കറ്റുമെടുത്തു.

Back to top button
error: