KeralaNEWS

കൊച്ചിയില്‍ ‘അനാക്കൊണ്ട’; ഉള്ളില്‍ നിരവധി പേര്‍, നാട്ടുകാര്‍ക്ക് അമ്പരപ്പ്

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ ഏക ‘വെസ്റ്റിബ്യുള്‍ ബസ്’ കൊച്ചിയിലെത്തി. ഇനി തോപ്പുംപടി – കരുനാഗപ്പള്ളി റൂട്ടിലാകും ബസ് സര്‍വീസ് നടത്തുക. അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്.ആര്‍.ടി.സി.യുടെ ഈ ‘നെടുനീളന്‍ നീല ബസ്’ കഴിഞ്ഞദിവസം മുതലാണ് ഈ റൂട്ടില്‍ ഓടിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ ട്രിപ്പ് എടുത്തു.

സാധാരണ ബസുകള്‍ക്ക് 12 മീറ്ററാണ് പരമാവധി നീളമെങ്കില്‍ 17 മീറ്ററാണ് ഈ അനാക്കൊണ്ടയുടെ നീളം. 60 സീറ്റുകളുണ്ട്. തീവണ്ടിയിലെ ബോഗികള്‍ ചേര്‍ത്തുവയ്ക്കുന്നതുപോലെ രണ്ട് ബസുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുവച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. അതുകൊണ്ട് സര്‍വീസ് ലാഭത്തില്‍ നടത്തുക വലിയ ബുദ്ധിമുട്ടാണ്.

 

10 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ ‘വെസ്റ്റിബ്യുള്‍ ബസ്’ തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ ഓടി പേരെടുത്തശേഷമാണ് കൊച്ചിയിലെത്തിയത്. ശിഷ്ടകാലം വലിയ വളവും തിരിവുമൊന്നുമില്ലാത്ത ഈ റൂട്ടില്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടില്‍ പരീക്ഷണ ഓട്ടമാണിപ്പോള്‍ നടക്കുന്നത്.

വലിയ വളവുകളൊന്നുമില്ലാത്ത റൂട്ടാണിത്. അതുകൊണ്ടാണ് നെടുനീളന്‍ ബസിന് ഈ റൂട്ട് തിരഞ്ഞെടുത്തതത്രെ. ഓര്‍ഡിനറി സര്‍വീസാണിത്. രാവിലെ 8.30-ന് കരുനാഗപ്പള്ളിയില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.20-ന് തോപ്പുംപടിയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് തോപ്പുംപടിയില്‍നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഏഴിന് കരുനാഗപ്പള്ളിയിലെത്തും. എല്ലാ സ്റ്റോപ്പിലും നിര്‍ത്തി പോകുന്നതിനാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്.

വലിപ്പം കണ്ടാണ് ബസിന് തിരുവനന്തപുരത്തുകാര്‍ ‘അനാക്കൊണ്ട ‘ എന്ന് പേരിട്ടത്. ‘പാമ്പ് ‘ എന്നും ഇതിന് തിരുവനന്തപുരത്ത് വിളിപ്പേരുണ്ടത്രെ. ‘ബസിന്റെ നിറം കാണുമ്പോ യാത്രക്കാര്‍ക്ക് കണ്‍ഫ്യൂഷനാ. അതുകൊണ്ട് അവര്‍ കയറാന്‍ മടിക്കും. ഞങ്ങള്‍ ആളുകളെ വിളിച്ചു കയറ്റുകയാ…’ എന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു. ‘ഓടിക്കാന്‍ വലിയ പ്രശ്‌നമൊന്നുമില്ല. വളരെ ശ്രദ്ധയോടെയാണ് ഓടിക്കുന്നത്. സൈഡ് നോക്കാന്‍ ബുദ്ധിമുട്ടാണ്. റോഡിന്റെ വളവിലും ശ്രദ്ധയോടെ ഓടിക്കണം’ – എന്നാണ് ഡ്രൈവര്‍ പറയുന്നത്.

Back to top button
error: