CrimeNEWS

നീണ്ടകര താലൂക്കാശുപത്രിയിലെ മര്‍ദനം മാസ്‌ക് വയ്ക്കാന്‍ പറഞ്ഞതിന്…

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ നഴ്‌സിനും ഡോക്ടര്‍ക്കും പരുക്ക്. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്‌സ് ശ്യാമിലി എന്നിവര്‍ക്ക് നേരെയാണ് ഇന്നലെ ക്രൂരമായ ആക്രമണമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും നഴ്‌സിനെയും ഡോക്ടറെയും മര്‍ദ്ദിക്കുകയും ചെയ്ത യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരുക്കേറ്റ ഡോക്ടര്‍ പറയുന്നു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് കെ ജി എം ഒ എ പറയുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്‌കരിക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.

Back to top button
error: