IndiaNEWS

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ വ്യഭിചാരശാലയിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നതും റെയ്ഡ് നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്നതും കുറ്റമല്ല, ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി

രിത്രപ്രധാനമായ ഒരു വിധിയുമായി മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു ചെയ്യപ്പെട്ട ഉദയകുമാര്‍ എന്ന വ്യക്തി കുറ്റങ്ങള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറിന്റെ വിധി. വ്യഭിചാരശാല നടത്തുന്നതു മാത്രമാണ് കുറ്റമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അവിടെ ഇടപാടുകാരനായി പോയ വൃക്തി ശിക്ഷാര്‍ഹനാവുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പിടിക്കപ്പെട്ട ഉദയകുമാറിനെതിരേ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രേരണയോ നിര്‍ബന്ധമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്നത് കുറ്റമല്ലെന്നും വ്യഭിചാരശാല സന്ദര്‍ശിച്ചതിന്റെപേരില്‍ തനിക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഉദയകുമാര്‍ ബോധിപ്പിച്ചു.

ഈ വാദം ശരിവെച്ച കോടതി ഉദയകുമാര്‍ ആരെയെങ്കിലും ലൈംഗികത്തൊഴിലിന് പ്രേരിപ്പിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചു.
‘പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വമേധയാ ലൈംഗികവൃത്തിയിലേര്‍പ്പെടുന്നത് കുറ്റമല്ല. റെയ്ഡിന്റെ പേരില്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ശിക്ഷിക്കാനോ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്’ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: