CrimeNEWS

ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ 3 പേര്‍ അറസ്റ്റില്‍, ചാരുമ്മൂട്ടില്‍ 3 പേര്‍ക്കെതിരേ കേസ്

ആലപ്പുഴ/കണ്ണൂര്‍:  ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ടിടത്തായി ആറുപേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, പറവൂര്‍ സ്വദേശി കെ.കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ചാലാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 1,75,000 രൂപ നിക്ഷേപിച്ചാല്‍ മാസം 15,000 രൂപ നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് പ്രതികള്‍ പിരിച്ചെടുത്തെന്നാണ് പരാതി. കണ്ണൂര്‍ എസിപിടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സമാന രീതിയില്‍ ആലപ്പുഴയിലെ ചാരുമ്മൂട്ടിലും തട്ടിപ്പ് നടന്നതായാണ് വിവരം. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുഐ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മാവേലിക്കര സ്വദേശികളായ കലേഷ്, ഭാര്യ ലക്ഷ്മി, നൂറനാട് സ്വദേശി തുഷൈന്‍ എന്നിവര്‍ക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു.

ക്യുനെറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ പണം തട്ടിയെന്നുകാട്ടി ഇവര്‍ക്കെതിരെ അഞ്ച് പേര്‍ കഴിഞ്ഞ ദിവസം കുറത്തികാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 1.27ലക്ഷം രൂപ മുടക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷംകൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 1.27ലക്ഷം രൂപ മുതല്‍ നാലരലക്ഷം രൂപ വരെ നല്‍കിയവരുണ്ട്.

കൊട്ടാരക്കര സ്വദേശിയായ യുവതി 1.69 ലക്ഷം രൂപയും കുറത്തികാട് സ്വദേശിയായ യുവതിയും ചുനക്കര സ്വദേശിയായ യുവാവും 1.27 ലക്ഷം രൂപ വീതം നല്‍കിയതായി പരാതിയിലുണ്ട്.
ഇടക്കുന്നം സ്വദേശിയായ യുവാവ് 1.27 ലക്ഷം രൂപയും നൂറനാട് സ്വദേശിയായ യുവതി നാലരലക്ഷം രൂപയും നല്‍കിയതായി പരാതികളില്‍ പറയുന്നു. കുറത്തികാട് സ്വദേശിനിയായ യുവതിക്ക് സംശയം തോന്നിയതിനാല്‍ പണം തിരികെ ആവശ്യപ്പെട്ടു. പണത്തിന് പകരം വജ്രം കൊണ്ടുള്ള നെക്ലേസ് എന്ന വ്യാജേന കല്ലുകള്‍ പതിപ്പിച്ച ഒരു നെക്ലേസ് നല്‍കുകയായിരുന്നു.

മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യൂ നെറ്റ്. റെന്റ് എ കാര്‍, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പടെ വിവിധ തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. കമ്പനിയുടെ പേര്, ക്യൂ-നെറ്റ് എന്നും ക്യു-ഐ എന്നെുമൊക്കെ വ്യത്യസ്തമായി പറയുന്നുണ്ട്.

വിവിധ കാലയളവില്‍ നിക്ഷേപകന് നിക്ഷേപ സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം. മാസങ്ങള്‍ കഴിഞ്ഞിട്ടും പണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍ പറയുന്നു. പ്രതികള്‍ക്കായി കുറത്തികാട് പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്താകെ പലരുടെ നേതൃത്വത്തില്‍ സമാനമായി കോടികളുടെ തട്ടിപ്പ് നടന്നു വന്നതായി മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.

Back to top button
error: