NEWSWorld

സൗദി മുന്‍ അംബാസഡറും ആറ് ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അറസ്റ്റില്‍

നടപടി അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതിന്

റിയാദ്: അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ കുറ്റത്തിന് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ശിക്ഷിച്ച് സൗദി. ആറു ജഡ്ജിമാരും മുന്‍ സൗദി അംബാസഡറും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കെതിരേയാണ് നടപടി. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി കണ്ടെത്തിയ കുറ്റം. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്.

വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിനാണ ഒരു ജഡ്ജിക്ക് ഒരു വര്‍ഷ തടവുശിക്ഷ വിധിച്ചത്. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്ക് നാലര വര്‍ഷം തടവും 110,000 റിയാല്‍ പിഴയും വിധിച്ചു.

മുന്‍ ശൂറ കൗണ്‍സില്‍ അംഗം കൂടിയായ ഒരു ജഡ്ജിയെ കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാള്‍ക്ക് ഏഴു വര്‍ഷവും ആറു മാസവും ജയില്‍ ശിക്ഷയും 500,000 റിയാല്‍ പിഴയുമാണ് ശിക്ഷ. കൈക്കൂലി കുറ്റത്തിന് ആറ് പൗരന്മാരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് രണ്ട് വര്‍ഷവും ആറ് മാസവുമാണ് ജയില്‍ശിക്ഷ. 100,000 റിയാല്‍ വീതം പിഴയും അടയ്ക്കണം.

Back to top button
error: