KeralaNEWS

പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്ക്, മാധവ വാര്യര്‍ നാട്ടുകാരന്‍, വിദേശനേതാക്കളെ അപമാനിക്കുന്നതിന് കേസെടുക്കണം: ജലീല്‍

തിരുവനന്തപുരം: സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് കെ.ടി.ജലീല്‍. കുറച്ചു ദിവസമായി പച്ചക്കള്ള
ങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാമെന്നും തന്റെ പേരില്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കാനാണ് ശ്രമമെന്നും ജലീല്‍ പറഞ്ഞു. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതാണ് ഈ കേസുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്.

ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ് വാര്യരെ ബുദ്ധിമുട്ടിക്കാനാകാം ഇപ്പോഴത്തെ ശ്രമം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തില്‍ പോയിട്ടുണ്ട്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മറ്റൊരു ബന്ധവുമില്ല. തന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും ജലീല്‍ പറഞ്ഞു.

ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ല. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് 2014ലാണ്. അന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ആയിരുന്ന അബ്ദുല്‍ സലാം ഇന്ന് ബിജെപി നേതാവാണ്. അദ്ദേഹത്തിന്റെ അസൗകര്യത്തെ തുടര്‍ന്നാണ് അത് നല്‍കാന്‍ വൈകിയത്. ഷാര്‍ജ സുല്‍ത്താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ അബ്ദുറബ്ബ് ആണ് മന്ത്രി. ആരോപണമുന്നയിക്കുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്.

ഷാര്‍ജ സുല്‍ത്താന് പൊന്നും പണവും നല്‍കിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. വിദേശനേതാക്കളെ അപമാനിക്കുകയാണ്. താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ ഇതും അന്വേഷിക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒരിക്കലും പറയാത്ത ആളാണ് പിണറായി വിജയനെന്നും അദ്ദേഹത്തിനെതിരേ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും ജലീല്‍ പറഞ്ഞു.

പുട്ടിന് തേങ്ങാ ഇടുന്നത് പോലെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതിനല്ലേ സമയം ഉണ്ടാകൂ. മുന്‍ സ്പീക്കര്‍ക്ക് എതിരായ ആരോപണങ്ങള്‍ തെറ്റ് തന്നെയാണ്. അതിലും വസ്തുത ഇല്ല. എച്ച്ആര്‍ഡിഎസില്‍ ബിജെപി അംഗങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടത്തട്ടെ. ഈ കേസിന്റെ ചെലവില്‍ മാധവ് ഫൗണ്ടേഷന്റെ കണക്ക് പരിശോധിപ്പിക്കാനാകും ശ്രമം. എച്ച്ആര്‍ഡിഎസിനെതിരെ കേസ് കൊടുത്തത്തിന് പ്രതികരമാകാം ഇതെന്നും ജലീല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് എത്ര തവണ കോണ്‍സുലേറ്റ് ഓഫിസില്‍ പോകാന്‍ പറ്റും. പ്രതിപക്ഷ നേതാവിന് പോകാം മന്ത്രിക്ക് പറ്റില്ല എന്നുണ്ടോ. ഷാര്‍ജ സുല്‍ത്താന്‍ ക്ലിഫ് ഹൗസില്‍ പോയപ്പോള്‍ താന്‍ ഉണ്ടായിരുന്നു. അവിടെ അങ്ങനെ അടച്ചിട്ട മുറിയില്‍ സംസാരം ഉണ്ടായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. താന്‍ കൊടുത്തത് പോലെ ആരെങ്കിലും ആരോപണങ്ങള്‍ക്ക് എതിരെ കേസ് കൊടുത്തോയെന്നും അദ്ദേഹം ചോദിച്ചു.

Back to top button
error: